കുവൈത്ത് സിറ്റി: വ്യാജ തൊഴിൽ പെർമിറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. വിഷ മദ്യ ദുരന്തത്തിന് പിന്നാലെ അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധനയാണ് കുവൈത്ത് നടത്തി വരുന്നത്.
വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുകയും വ്യാജ പെർമിറ്റുകൾ തയ്യറാക്കി നൽകുകയും ചെയ്യുന്നതാണ് സംഘങ്ങളുടെ രീതി. സംഭവവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിലെ മുതിർന്ന ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് 130 മുതൽ 250 കുവൈത്ത് ദിനാർ വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു ഇയാൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ആറ് ഈജിപ്തുകാർ, ഒരു സിറിയക്കാരൻ, ഒരു കുവൈത്ത് പൗരൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു സ്ഥലത്ത് നടത്തിയ റെയ്‌ഡിൽ 28 സ്വകാര്യ സ്ഥാപനങ്ങളുടെ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് 400 തൊഴിലാളികളെ റിക്രൂട്ട് ചെയ്ത സംഘത്തെ പിടികൂടിയിരുന്നു. പെർമിറ്റിനായി ഓരോ തൊഴിലാളിയിൽ നിന്നും 800 മുതൽ 1,000 ദിനാർ വരെ ഈടാക്കിയിരുന്നതായും സർക്കാർ ഉദ്യോഗസ്ഥർക്ക് പേപ്പറുകൾ ശരിയാക്കി നൽകാനായി 250 ദിനാർ വരെ കൈക്കൂലി നൽകിയതായും അധികൃതർ കണ്ടെത്തി. ഈ കേസിൽ മൂന്ന് സ്വദേശി ഉദ്യോഗസ്ഥരും രണ്ട് ഈജിപ്തുകാരും ഒരു പലസ്തീൻകാരനും പൊലിസ് പിടിയിലായിട്ടുണ്ട്
ഹവാല പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലും നിരവധി പേരാണ് പൊലീസിന്റെ പിടിയിലായത്. രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത തകർക്കാനും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനും ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates