ചെന്നൈ: ഏറെ നാളായി തുടരുന്ന കാവേരി നദീജല തർക്കത്തിൽ ഒടുവിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അയൽസംസ്ഥാനമായ കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായതും ബെംഗളൂരു സന്ദർശിക്കാൻ പദ്ധതിയിട്ടതും പ്രശ്നത്തിന് നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് കാവേരി വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന നയം മുഖ്യമന്ത്രി വിശദീകരിച്ചത്. "തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ഏത് അപമാനവും സഹിക്കാൻ ഞാൻ തയ്യാറാണ്. ചിരവൈരികളായ രാജ്യങ്ങൾ പോലും തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുമ്പോൾ, അയൽസംസ്ഥാനവുമായി ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റ്?" വിജയ് ചോദിച്ചു.
കാവേരി വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിജയ് വ്യക്തമാക്കി. 1969 മുതൽ തമിഴ്‌നാട് ഈ വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും, ചർച്ചകളിൽ നിന്ന് നിയമപോരാട്ടത്തിലേക്ക് വഴിമാറിയതിന്റെ ചരിത്രവും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. കാവേരി വിഷയം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന മുൻ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന പി.ജി. കറുത്തിരുമാന്റെ വാക്കുകൾ ഉദ്ധരിച്ചാണ് വിജയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചർച്ചകൾക്ക് മുൻകൈ എടുത്തുവെങ്കിലും കാവേരി വിഷയത്തിൽ നിയമപരമായി പോരാടാനുള്ള തമിഴ്‌നാടിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വിജയ് പറഞ്ഞു.ബെംഗളൂരുവിലെത്തി കർണാടക നേതാക്കളുമായി ചർച്ച നടത്താനുള്ള തീരുമാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പലവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും, പോസിറ്റീവായ ഒരു മാറ്റം പ്രതീക്ഷിച്ചാണ് താൻ അതിന് മുതിർന്നതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഈ മറുപടി നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates