ഭുവനേശ്വർ: ഗതാഗതയോഗ്യമായ റോഡില്ലാത്തതിനെ തുടർന്ന് പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ സ്ട്രെച്ചറിലേറ്റി പുഴകളും കാട്ടുപാതകളും താണ്ടി ആംബുലൻസ് ജീവനക്കാർ ചുമന്നത് ഏഴ് കിലോമീറ്ററോളം ദൂരം. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ തുണയായ ദുരിത സംഭവം അരങ്ങേറിയത്.
കരഞ്ചിയ ബ്ലോക്കിലെ ദുധിയാനി പഞ്ചായത്തിൽ ഉൾപ്പെടുന്ന അൻലകാന്ത ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ സുമിത്ര ശുന്ധിയ്ക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ ഗ്രാമത്തിലേക്ക് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയുന്ന റോഡ് സൗകര്യമില്ലാത്തതിനാൽ പ്രധാന റോഡിൽ ആംബുലൻസ് നിർത്തിയിടേണ്ടി വന്നു.
മറ്റ് യാത്രാ സൗകര്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ, യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആംബുലൻസ് ജീവനക്കാർ കാൽനടയായി മുന്നോട്ടുനീങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ഗോപാൽ ചന്ദ്ര നായക്, ജീവനക്കാരായ അങ്കിത് മൊഹന്ത, മുനുറാം സോറൻ എന്നിവർ ചേർന്ന് യുവതിയെ സ്ട്രെച്ചറിലാക്കി പുഴകളും തോടുകളും ദുർഘടമായ വഴികളും താണ്ടി ഏഴ് കിലോമീറ്ററോളം ചുമന്നു. തുടർന്ന് പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് മാറ്റി കരഞ്ചിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾ, പ്രത്യേകിച്ച് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗർഭിണികൾ നേരിടുന്ന വലിയ ദുരിതമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്. സംഭവത്തിൽ ഭരണകൂടം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും റോഡ് നിർമ്മാണത്തിന് ഉത്തരവാദപ്പെട്ട വകുപ്പ് ഏതാണെന്ന് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മയൂർബഞ്ച് എഡിഎം നേത്രാനന്ദ മല്ലിക്ക് വ്യക്തമാക്കി.
മെഡിക്കൽ ഓഫീസർ, ബിഡിഒ, ഗ്രാമവികസന വകുപ്പ് എന്നിവരുമായി വിഷയം ചർച്ച ചെയ്യുമെന്നും ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, കുടിവെള്ളം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, വിഷയം അന്വേഷിച്ച് ഗ്രാമത്തിൽ റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും എഡിഎം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates