ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ.
കേസിലെ പ്രതികള്‍ ബോംബ് നിര്‍മാണത്തിനും ഭീകര പ്രവര്‍ത്തന പദ്ധതികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമുകളും യൂട്യൂബും ദുരുപയോഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
2025 നവംബര്‍ 10ന് നടന്ന വാഹന ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച 7,500 പേജുകളുള്ള കുറ്റപത്രത്തിലാണ് പ്രതികളുടെ ബോംബ് നിര്‍മാണ രീതി വെളിപ്പെടുത്തിയിരിക്കുന്നത്.
അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 'അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ്' എന്ന ഭീകരസംഘടനയുടെ ശൃംഖലയുമായി ബന്ധപ്പെട്ട ജാസിര്‍ ബിലാല്‍ വാനി എന്ന പ്രതിയാണ് എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കളുടെ രൂപകല്‍പനയും നിര്‍മാണവും പഠിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കി. 'റോക്കറ്റ് എങ്ങനെ നിര്‍മിക്കാം', 'എത്ര അളവില്‍ രാസവസ്തുക്കള്‍ ചേര്‍ക്കണം' തുടങ്ങിയ ചോദ്യങ്ങള്‍ ഇയാള്‍ ചാറ്റ് ജിപിടിയിലും യൂട്യൂബിലും തിരഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് വനമേഖലയില്‍ പ്രതികള്‍ റോക്കറ്റ് ഐഇഡികള്‍ (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍) പരീക്ഷിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. സംഭവസ്ഥലങ്ങളില്‍ നിന്ന് സ്‌ഫോടക ഉപകരണങ്ങളുടെ അവശിഷ്ടങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.
പ്രതികള്‍ ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് ആയുധമാക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. രാജ്യത്തെ വിവിധ സുരക്ഷാ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റിമോട്ട് സ്വിച്ചുകള്‍, സെന്‍സറുകള്‍, സോള്‍ഡറിംഗ് കിറ്റുകള്‍ തുടങ്ങി ബോംബ് നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ പലതും വാങ്ങിയതായും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ കൃത്യതയോടെയാണ് സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ചതെന്നും എന്‍ഐഎ വിലയിരുത്തുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് ദേശീയ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates