ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ക്രീമിലെയര്‍ വിധി 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ ബാധകമാക്കണമോ എന്നതില്‍ വ്യക്തത തേടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് ഉചിതമായ ഉത്തരവ് നല്‍കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
ഒബിസി ക്രീമിലെയറുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11 നാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ മാര്‍ച്ച് 11 ലെ വിധി ബാധകമാക്കണമോ എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് അപേക്ഷയില്‍ ആരാഞ്ഞത്. വിധിക്ക് മുന്‍പ് നിലവിലുണ്ടായിരുന്ന ക്രീമിലെയര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ CSE2025 ലേക്ക് ശുപാര്‍ശ ചെയ്ത 958 ഉദ്യോഗാര്‍ത്ഥികളുടെ സര്‍വീസ് അലോക്കേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ ഉന്നയിച്ചത്. കോടതി ഉത്തരവു പുറപ്പെടുവിച്ച ഒരു കേസില്‍ ചില അടിയന്തര നിര്‍ദ്ദേശങ്ങള്‍ തേടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അത് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യണമെന്നും തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചു.
ജസ്റ്റിസുമാരായ പി എസ് നരസിംഹയും ആര്‍ മഹാദേവനും അടങ്ങിയ ബെഞ്ചാണ് മാര്‍ച്ച് 11 ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ജഡ്ജിമാര്‍ വ്യത്യസ്ത ബെഞ്ചുകളിലാണ് ഇരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് സമര്‍പ്പിച്ച അപേക്ഷ ജസ്റ്റിസുമാരായ നരസിംഹ, മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാ,കനായ സഞ്ജയ് ഹെഗ്‌ഡേ പറഞ്ഞു. അപ്പോഴാണ് സെപ്ഷല്‍ ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജഡ്ജിമാരുമായി സംസാരിച്ച്, പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
2025-ലെ സിവിൽ സർവീസ് ബാച്ചിന്റെ ഫൗണ്ടേഷൻ കോഴ്സ് ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയർ പദവി നിർണയിക്കാൻ കഴിയില്ലെന്നായിരുന്നു മാർച്ച് 11-ന് സുപ്രീം കോടതി പുറപ്പടുവിച്ച വിധി. ഉദ്യോഗാർത്ഥികൾ ഒബിസി ക്രീമിലെയറിലാണോ, നോൺ- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാൻ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ വഹിക്കുന്ന തസ്തികയും പദവികളും ഉൾപ്പെടെ ക്രീമിലെയർ നിർണയത്തിന് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates