തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ നേതാക്കൾക്കിടയിൽ വളർന്നുവരുന്ന 'പാർലമെന്ററി വ്യാമോഹവും' പദവികളോടുള്ള ആർത്തിയും തിരുത്താൻ ലക്ഷ്യമിട്ട് അസാധാരണമായ ശുദ്ധീകരണ നടപടികളിലേക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയുടെയും ഉടൻ നടക്കാനിരിക്കുന്ന വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയുടെയും മുന്നിലെത്തുന്ന തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പൊളിറ്റ്‌ബ്യൂറോ യോഗം ഈ തിരുത്തൽ രേഖയ്ക്ക് അംഗീകാരം നൽകി.
കേരളത്തിലെ പാർട്ടിയിൽ പാർലമെന്ററി പദവികൾക്കായുള്ള ആർത്തി കേന്ദ്രസ്ഥാനത്തേക്ക് വന്നിരിക്കുകയാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. സമീപകാലത്തെ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കേരള ഘടകം സമർപ്പിച്ച റിപ്പോർട്ടിൽ പിബിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും പാർലമെന്ററി വ്യാമോഹങ്ങളിൽ നിന്ന് മുക്തരല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ മുന്നോട്ടുപോകാൻ ഈ തെറ്റായ പ്രവണതകൾ തിരുത്തേണ്ടത് അനിവാര്യമാണെന്നും ഒരു മുതിർന്ന പാർട്ടി നേതാവ് ചൂണ്ടിക്കാട്ടി. പിബി, സിസി അംഗങ്ങൾ വരെ ഈ പരിശോധനയുടെ പരിധിയിൽ വരും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള തളിപ്പറമ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണ്ണയത്തിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.
പാർട്ടി പ്ലീനത്തിന്റെ മാതൃകയിൽ കേരളത്തിലും പശ്ചിമ ബംഗാളിലും വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാനാണ് തീരുമാനം. കേരളത്തിൽ നിലവിലെ നേതൃത്വത്തിനെതിരെ അണികളിലും നേതാക്കൾക്കിടയിലും പുകയുന്ന അതൃപ്തി ഈ യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന. എം.എ. ബേബി, തോമസ് ഐസക്, പി. രാജീവ് എന്നിവർക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനും നേതൃത്വത്തിന്റെ രാഷ്ട്രീയ-സംഘടനാ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.തന്റെ വിശദമായ സോഷ്യൽ മീഡിയ പോസ്റ്റിൽ എം.വി ഗോവിന്ദനെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പേരെടുത്തു പറയാതെ പുത്തലത്ത് ദിനേശൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates