തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ നിയമസഭയിൽ കനത്ത വാക്‌പോര്. ആരോഗ്യവകുപ്പിൽ കടുത്ത കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണെന്ന് ആരോപിച്ച് നോട്ടീസ് നൽകിയ പിഎ മുഹമ്മദ് റിയാസ് എംഎൽഎയ്ക്ക്, ചുട്ട മറുപടിയുമായി മന്ത്രി കെ മുരളീധരൻ രംഗതെത്തി. കഴിഞ്ഞ 10 വർഷത്തെ റീൽസ് കളിയും അവസാന 5 വർഷത്തെ വീണമീട്ടലും മാത്രമായിരുന്നു ആരോഗ്യവകുപ്പ് നേരിട്ടിരുന്ന ഏക പ്രശ്നമെന്ന് മന്ത്രി പരിഹസിച്ചു. ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ആദ്യമാസം മാനം രക്ഷിക്കാനുള്ള പോരാട്ടം; കെ. മുരളീധരനെതിരെ റിയാസ്
ആരോഗ്യമേഖലയിലെ പ്രശസ്തമായ 'കേരള മോഡൽ' പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് 35 ദിവസം കൊണ്ട് തകർച്ച നേരിടുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുഹമ്മദ് റിയാസ് ആരോപിച്ചു. മന്ത്രി മുരളീധരന്റെ പഴയ ചില പ്രസ്താവനകളെ ആയുധമാക്കിയായിരുന്നു റിയാസിന്റെ കടന്നാക്രമണം.
ഭരിക്കുന്നവർ ശരിയല്ലാത്തത് കൊണ്ടാണ് കേരളത്തിൽ നിപയും പകർച്ചവ്യാധികളും പടരുന്നതെന്ന് മുൻപ് പ്രസംഗിച്ച ആളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഇതുപോലെ ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവ് ലോകത്തില്ല. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യമാസം കോവിഡ് കാലമായിരുന്നു, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു അത്. എന്നാൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യമാസം പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന തിരക്കിലാണ് ഭരണകക്ഷി. സ്ഥലംമാറ്റത്തിലെ കൊയ്ത്തുകാലം തിരിച്ചുവരികയാണെന്നാണ് നാട്ടുസംസാരം. യുഡിഎഫിലെ തമ്മിൽത്തല്ല് കാരണം കോഴിക്കോടിന് മന്ത്രിയില്ല, ഒടുവിൽ നിപ വന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയത്. എല്ലാറ്റിനുമപ്പുറം ഈ മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം - റിയാസ് കുറ്റപ്പെടുത്തി
ഫെബ്രുവരിയിൽ പ്രതിരോധം നടത്താത്തത് ആരാണ്?; തിരിച്ചടിച്ച് മന്ത്രി
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങൾക്കും കൃത്യമായ കണക്കുകൾ നിരത്തിയാണ് മന്ത്രി കെ. മുരളീധരൻ സഭയിൽ തിരിച്ചടിച്ചത്. പറയുന്നത്ര ഭീകരമായ ഒരു അന്തരീക്ഷം കേരളത്തിലോ ആരോഗ്യവകുപ്പിലോ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.
"ആരോഗ്യവകുപ്പ് നേരിടുന്ന ഒരേയൊരു പ്രശ്നം കഴിഞ്ഞ 10 വർഷത്തെ റീൽസും അവസാന 5 വർഷത്തെ വീണമീട്ടലുമായിരുന്നു എന്നതാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടയുടൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിപ രോഗിക്ക് ആവശ്യമായ റെംഡിസിവർ മരുന്ന് 24 മണിക്കൂറിനുള്ളിൽ വിദേശത്തുനിന്ന് (ബഹ്‌റൈൻ) എത്തിച്ചു നൽകാൻ ഈ സർക്കാരിന് കഴിഞ്ഞു. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ ഈ മരുന്ന് ഇന്നേവരെ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നോ? മുൻകൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമായിരുന്നു എന്ന് പ്രമേയ അവതാരകൻ പറഞ്ഞു, അത് ശരിയാണ്. ഫെബ്രുവരിയിലാണ് അത് നടത്തേണ്ടിയിരുന്നത്. അന്ന് ആരായിരുന്നു ഇവിടെ അധികാരത്തിലിരുന്നത്, ഞാനായിരുന്നോ മന്ത്രി?" എന്ന് മുരളീധരൻ ചോദിച്ചു.
ചില ഉദ്യോഗസ്ഥർ ഭരണം മാറിയതറിയാതെ പഴയ ഭരണാധികാരികളോട് കൂറ് കാണിക്കുന്ന ചില പ്രവർത്തനങ്ങൾ നടത്തിയപ്പോൾ അവരുടെ കസേര മാറ്റിയിരുത്തിയിട്ടുണ്ടെന്നും, സിസ്റ്റത്തിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർ ആ കസേരകളിൽ ഇരിക്കില്ലെന്നും അത് ഭാവിയിലും തുടരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates