കാനഡയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതിഫലനം ഇവിടുത്തെ വായനശാലകളിലും കാണാനാവുമെന്ന പ്രതീക്ഷയിലാണ് മലയാളം പുസ്തകങ്ങൾ അന്വേഷിച്ച് പുസ്തകശാലകളും വായനശാലകളും കയറിയിറങ്ങിയത്. ഒരിടത്തും അങ്ങനെയൊരെണ്ണം പോലും കാണാൻ കഴിഞ്ഞില്ല.
പിന്നെയും വർഷങ്ങൾക്കുശേഷം ചിലയിടങ്ങളിലെ വായനശാലകളിൽ മലയാളമെത്തി. വളരെ മുൻപോ കുറച്ചുകാലം മുൻപോ ഒക്കെ ഇറങ്ങിയ പുസ്തകങ്ങളായിരുന്നു അവയിൽ മിക്കതും. മലയാളപുസ്തകങ്ങളും മാസികകളും നാട്ടിൽനിന്നും വരുത്തിയാണ് വായിച്ചിരുന്നത്.
വായനശാലയിൽ എന്തുകൊണ്ടാണ് മലയാളം പുസ്തകങ്ങൾ ഇല്ലാത്തതെന്ന അന്വേഷണത്തിലാണ്, മലയാളം ഭാഷ സംസാരിക്കുന്ന, മലയാളം മാതൃഭാഷയായ ഒരു ജനത ഇവിടെയില്ല എന്ന മറുപടിയിൽ എത്തിച്ചേർന്നത്.
ആംഗലഭാഷ സംസാരിക്കാൻ അറിയുന്ന മലയാളികൾ വീട്ടിലെ സംസാരഭാഷ മലയാളമാണ് എന്ന് കാനേഷുമാരി കണക്കെടുപ്പിൽ രേഖപ്പെടുത്താത്തതായിരുന്നു കാരണം. പുസ്തകങ്ങൾ വായനശാലയിൽ എത്തിച്ചു തരണമെങ്കിൽ മലയാളം സംസാരിക്കുന്നവർ ഇത്ര ശതമാനം വേണമെന്നൊരു നയം മറികടക്കാൻ അധികൃതരും തയ്യാറായില്ല.
ബ്ലോഗിൽ സംവദിച്ചിരുന്ന എഴുത്തുകാരായ നിർമല, മുബീൻ, ജൂന, ജോജിമ്മ (മാണിക്യം), കുഞ്ഞൂസ് എന്നിവർ കാനഡയിലെ ടൊറന്റോയുടെ വിവിധ ഭാഗങ്ങളിൽ ഒന്നിച്ചുകൂടാൻ തുടങ്ങിയതോടെ ജന്മമെടുത്തതാണ് വായനയുടേയും എഴുത്തിന്റേയും കൂട്ടായ്മയായ ദോശക്കൂട്ടം. ഭീമമായ തപാൽ ചാർജ് മുടക്കി പുസ്തകങ്ങൾ വാങ്ങി ഇവിടെയെത്തിച്ച് വായിച്ച കാലമായിരുന്നു അത്.
ഓരോരുത്തരും നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ തമ്മിൽ കൈമാറി വായിച്ചതും ചർച്ച ചെയ്തതും ഞങ്ങളുടെ തന്നെ വീടുകളിലും അനുകൂല കാലാവസ്ഥയാണെങ്കിൽ പാർക്കുകളിലുമായിരുന്നു. ജോലി കഴിഞ്ഞുള്ള വാരാന്ത്യങ്ങൾ ഇതിനായി മാറ്റിവെക്കാൻ ദോശക്കൂട്ടത്തിലാർക്കും മടിയുണ്ടായില്ല; ഏറെ സന്തോഷമുണ്ടായിരുന്നുതാനും.
വായന പുരോഗമിച്ചപ്പോൾ മിസ്സിസ്സാഗ സിറ്റി ലൈബ്രറിയിലെ നീണ്ട വരാന്തകളുടെ മൂലകളിലേക്കും വഴിയരികുകളിലേക്കും മലയാളം പുസ്തകചർച്ചകൾ ദോശക്കൂട്ടം പറിച്ചുനട്ടു. അങ്ങനെയെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ചായിരുന്നു അത്. വായനപ്രിയരുടെ എണ്ണം കൂടിയപ്പോൾ ചർച്ചകൾക്ക് ഇടംകിട്ടാൻ വായനശാലയിലെ സമ്മേളനമുറികൾക്കായി ബന്ധപ്പെട്ടവരെ സമീപിച്ചു. മലയാളമെന്ന ഇന്ത്യൻ ഭാഷയേയും നമ്മുടെ സമ്പന്നമായ പുസ്തക ലോകത്തേയും കുറിച്ച് അവരുമായി നിരന്തരം സംസാരിച്ചു.
ദോശക്കൂട്ടത്തിന്റെ വായനയും പുസ്തകങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിഞ്ഞ, വായനയോടു താല്പര്യമുള്ള ടൊറന്റോയിലെ ചിലർ ഞങ്ങളുടെ കൂടെ ചേരാൻ താല്പര്യം കാണിച്ചു. അങ്ങനെയാണ് 2016-ൽ "വായനാരാമം' എന്ന കൂട്ടായ്മയുണ്ടാകുന്നത്. അതോടെ പുസ്തക കൈമാറ്റവും ചർച്ചകളും ദോശക്കൂട്ടത്തിനു പുറത്തേക്കെത്തി. നമ്മുടെ രാജ്യത്തുനിന്ന് വിദൂരമായൊരു ദേശത്ത്, മലയാളം വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മയായി അതു വളരാൻ തുടങ്ങി. പതിയെപ്പതിയെ വളരുന്ന അക്ഷരക്കൂട്ടായ്മ.
കാലം വസന്തവും ഹേമന്തവുമായി നയാഗ്രയിലെ വെള്ളച്ചാട്ടംപോലെ കുതിച്ചൊഴുകി എന്ന് കുറച്ചൊരു കാല്പനികത ചേർത്തു പറയട്ടെ, നയാഗ്രയുടെ നാട്ടിലാണല്ലോ. എവിടെത്തിരിഞ്ഞു നോക്കിയാലും മലയാളികളെ കാണുന്ന സ്ഥിതിയായി. എന്നിട്ടും മലയാളം പുസ്തകങ്ങൾ ഇഷ്ടം പോലെ കിട്ടുന്നില്ല. പണ്ടത്തെ അതേ സ്ഥിതിയല്ല എന്നേയുള്ളു. അതു പക്ഷേ, തീരെച്ചെറിയ കാര്യവുമല്ല.
കൊവിഡ് കാലത്ത് ഓരോ ആഴ്ചയും ഓരോ എഴുത്തുകാരുമായി വായനാരാമം ഓൺലൈൻ സംവാദങ്ങൾ സംഘടിപ്പിച്ചു. മനോജ് കുറൂർ, അമൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, മധുപാൽ, കെ.വി. മണികണ്ഠൻ, ചന്ദ്രമതി, കെ.എ. ബീന, എച്ച്മുക്കുട്ടി, എം. ഫൈസൽ, ബീന, പോളി വർഗീസ്, വി. മുസഫർ അഹമ്മദ്, ഫ്രാൻസിസ് നൊറോണ തുടങ്ങി പ്രശസ്തരും അതിപ്രശസ്തരും പങ്കെടുത്ത സാഹിത്യചർച്ചകൾ വലിയ അനുഭവങ്ങളായി.
കാനഡയിൽ നിന്നുകൊണ്ട് മലയാളത്തിനുവേണ്ടി പരിശ്രമിച്ചുനോക്കുമ്പോഴാണ്, അല്ലെങ്കിൽ ലോകത്തെവിടെയെങ്കിലും നിന്ന് നമ്മുടെ മാതൃഭാഷയിലെ സാഹിത്യവും വായനയും നെഞ്ചോടു ചേർക്കുമ്പോഴേ ഈ അനുഭവത്തിന്റെ ഊർജത്തിന് എന്തൊരു ഊർജമാണെന്നു മനസ്സിലാവുകയുള്ളൂ.
ഈ പരമ്പര വായനാരാമത്തിന്റെ വളർച്ചയുടെ ഏടുകളിൽ പ്രധാനമായി മാറുക തന്നെ ചെയ്തു. മഹാമാരിക്കാലം ലോകത്തെമ്പാടും അത്തരം കൂട്ടായ്മകളേയും ബന്ധങ്ങൾക്ക് ആഴം നൽകുന്ന കരുതലുകളേയും യാഥാർത്ഥ്യമാക്കിയിട്ടുണ്ടല്ലോ. ഓൺലൈൻ സാഹിത്യപരമ്പരയ്ക്ക് മുൻപ് ഫോൺ വഴി വായനാരാമം ചർച്ചകളിൽ പങ്കെടുത്തവരാണ് ഉണ്ണി ആർ., കെ.വി. പ്രവീൺ, ജോയ് മാത്യു, ഇന്ദ്രൻസ് എന്നീ പ്രിയപ്പെട്ടവർ.
അതോടൊപ്പം, പട്ടാമ്പി നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി കാനഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരായ എൽസി താരമംഗലം, ചേരൻ രുദ്രമൂർത്തി, കോശി മലയിൽ, നാട്ടിൽനിന്നുള്ള കെ.എൻ. ഷാജി എന്നിവരും വായനാരാമത്തിന്റെ സ്വന്തം നിർമലയും പങ്കെടുത്ത അന്തർദേശീയ വെബിനാർ നടത്തി.
മലയാളം വായന പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ കൈവശമുള്ള മലയാളം പുസ്തകങ്ങൾ വായനശാലയ്ക്കു സംഭാവന ചെയ്യാൻ ദോശക്കൂട്ടം തയ്യാറായി. പക്ഷേ, അതു സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഞങ്ങളല്ലാതെ ആരും മലയാളം ചോദിച്ചിട്ടില്ല എന്നതാണ് കാരണമായി പറഞ്ഞത്. എന്നെങ്കിലും ഒരു മാറ്റമുണ്ടാവുമെന്നു പ്രതീക്ഷിച്ച് കുഞ്ഞൂസിന്റെ പേരും ഇമെയിലും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്തു.
അങ്ങനെയിരിക്കെയാണ് ഈ വർഷം മിസ്സിസ്സാഗ നഗരസഭ ആദ്യമായി ഒരു സാഹിത്യോത്സവം നടത്താൻ തീരുമാനിച്ചത്. മിസ്സിസ്സാഗ ബഹുഭാഷാ സാഹിത്യോത്സവം. മുൻപ് മലയാള പുസ്തകങ്ങൾക്കുവേണ്ടി ലൈബ്രറിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിനാൽ ക്ഷണം കിട്ടി. ജി.ടി.എയിൽ ധാരാളം മലയാളം എഴുത്തുകാർ ഉണ്ടെന്നും അവരേയും പങ്കെടുപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും സംഘാടകർ ചോദിച്ചു. രണ്ടു ദിവസത്തിനുള്ളിൽ വായനാരാമം കൂട്ടായ്മയിൽനിന്ന് ആറ് എഴുത്തുകാരുടെ പട്ടിക നൽകി.
അതേത്തുടർന്ന് മലയാളത്തിന് ആ ബഹുഭാഷാ സാഹിത്യോത്സവത്തിൽ ഒരു മണിക്കൂർ അനുവദിച്ചു കിട്ടി. ആ ഒരു മണിക്കൂറിന് 60 മിനിറ്റല്ല, അതിലുമൊക്കെ അപ്പുറത്താണ് മൂല്യവും തിളക്കവും അനുഭവപ്പെട്ടത്. പറഞ്ഞുവരുമ്പോൾ മനസ്സ് മാത്രമല്ല, കണ്ണുകളും നിറഞ്ഞുപോകും. മലയാളം വായനയ്ക്കായി ഇടംകിട്ടിയതിലെ സന്തോഷം അത്ര വലുതാണ്. കിട്ടിയത് ഒരു മണിക്കൂറാണെങ്കിലും അതിലേക്കുള്ള ഞങ്ങളുടെ വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല.
ഒക്ടോബർ 3,4,5 തീയതികളിൽ നടന്ന സാഹിത്യോത്സവത്തിന്റെ അവസാനദിവസമായിരുന്നു മലയാളത്തിന്റേത്. നിർമല, ദിവാകരൻ നമ്പൂതിരി, ലേഖ മാധവൻ, ലിനി ജോസ്, ജീന രാജേഷ്, കുഞ്ഞൂസ് എന്നീ എഴുത്തുകാർ പങ്കെടുക്കുകയും കഥയും കവിതയും അവതരിപ്പിക്കുകയും ചെയ്തു. ജൂന സജുവും ഡോ. സാബിറും മോഡറേറ്റർമാരായി. സവിശേഷതയുള്ള കേരളീയ വേഷം ധരിച്ചെത്തിയവരെ സംഘാടകർ ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് കൗതുകത്തോടെ ചോദിക്കുകയും ചെയ്തു.
ഞങ്ങൾക്കന്ന് ഒരു ചിങ്ങം ഒന്നുപോലെയോ തിരുവോണദിനം പോലെയോ കേരളപ്പിവി ദിനംപോലെയോ ആയി മാറി. നാട്ടിലാണ് ഞങ്ങൾ എന്നു തോന്നിപ്പോയി. തിരുനക്കരയിലോ മാനാഞ്ചിറയിലോ കനകക്കുന്നിലോ സാഹിത്യ അക്കാദമി ഹാളിലോ അങ്ങനെ നാട്ടിലെവിടെയോ ആണ് ഞങ്ങൾ.
ആ തോന്നലിന് ഭാഷയും സാഹിത്യവുമായും പ്രിയപ്പെട്ടവരുമായുമുള്ള ഹൃദയബന്ധത്തിന്റേയും ചൂടുണ്ടായിരുന്നു. ഇനിയുമുണ്ട് ഏറെ ദൂരം സഞ്ചരിക്കാൻ, ഈ ചെറുവിരലനക്കം ദേശക്കൂട്ടത്തിന് തുടർയാത്രയിൽ ചെറിയ ഊർജമല്ല നൽകുക.
മലയാളത്തോട് മലയാളികൾക്കു തന്നെ ആഭിമുഖ്യമില്ലാത്ത കാലത്ത്, നമ്മൾ വിപുലമായ ഒരു മലയാളം സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മലയാള സാംസ്കാരിക സംഘടനയായ സമന്വയയുടെ സെക്രട്ടറി സൂരജ് നിർമലയോടു സംസാരിച്ചതുതന്നെ ആവേശകരമായ അനുഭവമായി. അങ്ങനെയാണ് 'Battle of the Books' അഥവാ "പുസ്തകങ്ങളുടെ പോരാട്ടം' എന്ന ആശയം രൂപപ്പെട്ടത്.
തുടർന്ന് നിർമല, സുരേഷ് നെല്ലിക്കോട്, ബൈജു പി.വി, കുഞ്ഞൂസ് എന്നിവരുടെ ഒരു പാനൽ രൂപീകരിച്ചു. നോവലുകൾ തെരഞ്ഞെടുക്കലും എഴുത്തുകാരുടെ അനുവാദം വാങ്ങലുമെല്ലാം നിർമല വളരെ വേഗം പൂർത്തിയാക്കി. പാനൽ അതോടെ ഉഷാറാവുകയും ചെയ്തു. അങ്ങനെ, പുസ്തകങ്ങളുടെ പോരാട്ടം എന്ന വ്യത്യസ്തമായ ഒരു സാഹിത്യോത്സവം 2025 ഒക്ടോബർ 18-ന് ടൊറോന്റോയിലെ മൈക്കിൾ പവർ സ്കൂളിൽ നടന്നു.
ആ പേര് തന്നെ ചർച്ചയായി. യുദ്ധങ്ങളുടേയും വംശഹത്യകളുടേയും ഇക്കാലയളവിൽ പുസ്തകങ്ങൾ തമ്മിലും പോരാടുന്നുവോ എന്ന സന്ദേഹമായിരുന്നു പലർക്കും. പുസ്തകത്തിന്റെ മേന്മകൾ എടുത്തുകാണിക്കുന്നതാണ് അതിന്റെ പ്രതിനിധിയുടെ കർത്തവ്യമെങ്കിൽ അതിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കാനായിരുന്നു മറ്റു രണ്ടു പേരുടേയും നിയോഗം. അങ്ങനെയായിരുന്നു ചർച്ചയുടെ രീതി.
ആ പോരായ്മകൾ എങ്ങനെ പുസ്തകത്തിന്റെ മേന്മയാകുന്നു എന്ന് പുസ്തകത്തെ ഉദ്ധരിച്ച് അതിന്റെ പ്രതിനിധി ഖണ്ഡിക്കുന്നു. ഇങ്ങനെ മൂന്നു പുസ്തകങ്ങളേയും ഇഴകീറി പരിശോധിച്ചത് രസമായിരുന്നു. അത് അങ്ങനെയായപ്പോൾ പങ്കെടുത്ത മറ്റുള്ളവർക്ക് ആ പുസ്തകങ്ങളെ അടുത്തറിയാനും അവ വാങ്ങി വായിച്ചുനോക്കാനും തോന്നിയത് സ്വാഭാവികം. സുരേഷ് നെല്ലിക്കോടാണ് കറയെക്കുറിച്ചു സംസാരിച്ചത്. കുഞ്ഞൂസ് പട്ടുനൂൽപ്പുഴുവിനേയും പി.വി. ബൈജു ആത്രേയകത്തേയും പ്രതിനിധീകരിച്ചു.
വാദപ്രതിവാദങ്ങൾക്കൊടുവിൽ നിയന്ത്രകയായ നിർമല മൂന്ന് പുസ്തകങ്ങളും ഒരുപോലെ മികച്ചത് തന്നെയെന്നു വിശദീകരിച്ചുകൊണ്ട് പറഞ്ഞത്, ഇക്കാലത്തു കൂടുതൽ പ്രസക്തം. "അക്ഷരങ്ങൾക്ക് തമ്മിൽ, പുസ്തകങ്ങൾക്ക് തമ്മിൽ പോരാടാനാവില്ല. അവ മാനുഷികതയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വക്താക്കളാണ്. എല്ലാ മനുഷ്യരിലേക്കും വായന എത്തുകയും മനസ്സുകളിൽ നന്മനിറയുകയും ചെയ്യട്ടെ.''
മലയാളത്തിന് കാനഡയിലും ഒരിടം കണ്ടെത്താനുള്ള ദോശക്കൂട്ടത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. വായനാരാമത്തിൽ വരുംകാലങ്ങളിൽ കൂടുതൽ മലയാള വായനക്കാരേയും എഴുത്തുകാരേയും പ്രതീക്ഷിക്കാമെന്നുറപ്പ്. കാനഡയിലെ വായനശാലകളിൽ നമുക്കു പിന്നാലെ വരുന്നവരുടെ മലയാള പുസ്തകങ്ങളും ഇടം നേടും. അങ്ങനെ ദേശങ്ങൾക്കപ്പുറത്ത് നമ്മുടെ മലയാളവും സജീവമായി നിലനിൽക്കും.
മാതൃഭാഷയാണ്, സ്വപ്നം കാണുന്ന ഭാഷ: അത് പ്രതീക്ഷയുടെ പേരു കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates