മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ കരാർ നീട്ടാൻ ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2028-ലെ ലോസ് ആഞ്ജലിസ് ഒളിംപിക്സ് വരെ മുഖ്യ പരിശീലകനായി ഗംഭീർ തുടർന്നേക്കും. നിലവിൽ 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് കരാർ ഉള്ളത്.
ഇപ്പോള്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെയും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലെയും ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗംഭീറിന്റെ കരാർ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഗംഭീറിന്റെ കീഴില്‍ ഏഷ്യ കപ്പും ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഗംഭീറിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു.
ഒളിംപിക്സില്‍ മത്സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരിക്കും നടത്തുക. ടി20 ഫോര്‍മാറ്റില്‍ ലോകത്തെ മികച്ച ടീമുകളിലൊന്ന് ഇന്ത്യയാണ്. അത് കൊണ്ട് തന്നെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ക്ലബ് ആയ രാജസ്ഥാൻ റോയൽസ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്‍മെന്റ് തലത്തിൽ എത്തിക്കാൻ ഓഫറുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പാർട്ണർ, മെന്റർ, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വെച്ചിരിക്കുന്ന ഓഫർ.
ക്ലബ്ബിന്റെ 2 മുതൽ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒരു മുൻ ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് അപൂർവമാണ്. ഇതിൽ ഗംഭീർ എന്ത് തീരുമാനമെടുക്കും എന്നത് നിർണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates