വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം. പെഡഗഡിലി സ്വദേശിയായ 21-കാരൻ ദോല അജിത് ബാബുവിനാണ് ജീവൻ നഷ്ടമായത്. മത്സരത്തിൽ അംപയർ ആയിരുന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അരിലോവ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെഡഗഡിലിയിൽ മൂന്ന് ടീമുകൾ തമ്മിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. വിനായക നഗർ, ചക്കളി പേട്ട, പെഡഗഡിലി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളാണ് 20 ഓവർ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ വിനായക നഗറും ചക്കളി പേട്ടയും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവങ്ങളുടെ തുടക്കം.
മത്സരത്തിനിടെയുണ്ടായ റൺഔട്ട് തീരുമാനത്തെച്ചൊല്ലി ബാറ്ററായ ഡി അജിത് എതിർ ടീമംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുക ആയിരുന്നു. മത്സരത്തിലെ അംപയർ ആയിരുന്ന ബി ചിരഞ്ജീവി സംഭവത്തിൽ ഇടപെട്ട് വിഷയം പ്രശ്നം പരിഹരിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം വിനായക നഗർ സ്വദേശിയായ കാന്ത കിഷോർ എന്നയാൾ കൊല്ലപ്പെട്ട അജിത്തിനോടും ചിരഞ്ജീവിയോടും സംഭവവുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തിയെങ്കിലും സമീപവാസികളും മറ്റ് കളിക്കാരും ഇടപെട്ട് ഇരു കൂട്ടരെയും പിന്തിരിപ്പിക്കുക ആയിരുന്നു.
എന്നാൽ, രാത്രിയിൽ മത്സരത്തെക്കുറിച്ചു സംസാരിക്കാൻ കിഷോർ അജിത്തിനെയും ചിരഞ്ജീവിയെയും പെഡഗഡിലിയിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയും കിഷോർ കൈവശം ഉണ്ടായിരുന്ന കത്തി പുറത്തെടുത്ത് ഇരുവരെയും ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ അജിത്തിന്റെ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ അജിത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആക്രമണം തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും സമീപവാസികളിൽ നാല് പേർക്ക് കൂടി പരിക്കേറ്റതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates