എംബാപ്പെയുടെ ഗോള്‍ ശ്രമം എപി
Sports

റയൽ മാ‍‍ഡ്രിഡ് ജേഴ്സിയിൽ ആദ്യ ഹാട്രിക്കടിച്ച് എംബാപ്പെ!

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനു മിന്നും ജയം.

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂളിനും ആഴ്‌സണലിനും ജയം. ബുണ്ടസ് ലീഗയില്‍ ബയേണിന്റെ മുന്നേറ്റം. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ തകര്‍ത്ത് നാപ്പോളി.

മൂന്നില്‍ മൂന്നും എംബാപ്പെ

എംബാപ്പെയുടെ പെനാല്‍റ്റി വലയില്‍

റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ആദ്യമായി വെട്ടിത്തിളങ്ങി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. താരത്തിന്റെ ആദ്യ ഹാട്രിക്ക് മികവില്‍ റയല്‍ എവേ പോരാട്ടത്തില്‍ വല്ലാഡോളിഡിനെ 0-3നു വീഴ്ത്തി. കളിയുടെ 30, 57, ഇഞ്ച്വറി സമയങ്ങളിലാണ് താരം മൂന്ന് ഗോളുകള്‍ വലയിലാക്കിയത്. മൂന്നാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നാണ് വന്നത്. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി 4 പോയിന്റിന്റെ മുന്‍തൂക്കം. അത്‌ലറ്റിക്കോ ഇന്നലെ വിയ്യാറയലുമായി 1-1നു സമനിലയില്‍ പിരിഞ്ഞു.

ഒരു ഗോള്‍ വഴങ്ങി 3 എണ്ണം മടക്കി

ഹാളണ്ട് ​ഗോൾ നേടുന്നു

കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നെണ്ണം തിരിച്ചടിച്ചാണ് ചെല്‍സിയെ വീഴ്ത്തിയത്. 3-1നു എത്തിഹാദില്‍ അവര്‍ വിജയം പിടിച്ചു. നോനി മദുകെയുടെ ഗോളില്‍ മൂന്നാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. ആദ്യ പകുതി കഴിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗ്വാര്‍ഡിയോള്‍ സിറ്റിക്ക് സമനില സമ്മാനിച്ചു. 68ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടും 87ാം മിനിറ്റില്‍ ഫില്‍ ഫോഡനും വല ചലിപ്പിച്ചു.

നാലടിച്ച് ലിവര്‍പൂള്‍

കോഡ് ഗാക്‌പോ ഗോള്‍ നേടുന്നു

ലിവര്‍പൂള്‍ 4-1നു ഇപ്‌സ്‌വിച് ടൗണിനെ തകര്‍ത്തു. കോഡി ഗാക്‌പോ ഇരട്ട ഗോളുകള്‍ നേടി. മുഹമ്മദ് സല, സോബോസ്‌ലായ് എന്നിവരും വല ചലിപ്പിച്ചു. സൂപ്പര്‍ സബ് റിക്കാര്‍ഡോ കലഫിയോരിയുടെ ഒറ്റ ഗോളില്‍ ആഴ്‌സണല്‍ വൂള്‍വ്‌സിനെ വീഴ്ത്തി. രണ്ട് റെഡ് കാര്‍ഡുകള്‍ വന്ന പോരാട്ടമായിരുന്നു അരങ്ങേറിയത്. ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണലിനു ലൂയീസ് സ്‌കെല്ലിയെ ചുവപ്പ് കാര്‍ഡ് കണ്ടു നഷ്ടമായി. 70ാം മിനിറ്റില്‍ വൂള്‍വ്‌സിനു ജോവോ ഗോമസിനേയും നഷ്ടമായി. 74ാം മിനിറ്റിലാണ് കലഫിയോരിയുടെ വിജയ ഗോള്‍.

ബേണ്‍മത്തും എവര്‍ട്ടനും

ബേണ്‍മത്ത്- നോട്ടിങ്ഹാം പോരാട്ടം

സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ ബേണ്‍മത്ത് തകര്‍ത്തു. മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് ബേണ്‍മത്തിന്റെ ജയം. ബ്രൈറ്റനെ എവര്‍ട്ടന്‍ എവേ പോരാട്ടത്തില്‍ 0-1നു അട്ടിമറിച്ചതും ശ്രദ്ധേയം. ഡേവിഡ് മോയസിന്റെ രണ്ടാം വരവില്‍ കരുത്തു കൂട്ടുകയാണ് എവര്‍ട്ടന്‍.

ബയേണിന്റെ കുതിപ്പ്

ബയേണിനായി ഹാരി കെയ്ന്‍ ഗോള്‍ നേടുന്നു

ജര്‍മന്‍ ബുണ്ടസ് ലീഗ പോയിന്റ് പട്ടികയില്‍ 6 പോയിന്റിന്റെ വ്യക്തമായ ലീഡെടുത്ത് ബയേണ്‍ മ്യൂണിക്ക്. ഇന്നലെ എവേ പോരാട്ടത്തില്‍ ബയേണ്‍ ഫ്രീബര്‍ഗിനെ 1-2നു വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനെ ആര്‍ബി ലെയ്പ്‌സിഗുമായി 2-2നു സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് അന്തരം 6 ആയി മാറി. ഇടവേളയ്ക്ക് ശേഷം ഹാരി കെയ്ന്‍ ബയേണിനായി ഓപ്പണ്‍ ഗോള്‍ നേടിയതും ശ്രദ്ധേയം. രണ്ടാം ഗോള്‍ കം മിന്‍ ജെ നേടി.

നാപ്പോളി മുന്നോട്ട്

നാപ്പോളി- യുവന്റസ് പോരാട്ടം

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തില്‍ അവര്‍ യുവന്റസിനെ 2-1നു പരാജയപ്പെടുത്തി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഇന്റര്‍ മിലാന്‍ അവരേക്കാള്‍ 2 മത്സരം കുറച്ചു കളിച്ച് 47 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്നു. രണ്ടും ജയിച്ചാല്‍ ഇന്റര്‍ വീണ്ടും തലപ്പത്തെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT