രണ്ട് തവണ കാൻസറിനെ അതിജീവിച്ചു, പഠനം കൊണ്ട് പ്രായത്തെയും തോൽപ്പിച്ചു; 80 -ാം വയസ്സിൽ എംബിഎ ബിരുദം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത ഉഷാ റേ ആരെന്ന് അറിയാം
ഉഷാ റേ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ എംബിഎ പൂർത്തിയാക്കുമ്പോൾ പ്രായം 80 വയസ്സ്, രണ്ടുതവണ കാൻസറിനെ അതിജീവിച്ചു, പ്രായവും പ്രതിസന്ധികളും പഠനത്തിനോ ആഗ്രഹങ്ങൾക്കോ ഒരു തടസ്സമല്ലെന്ന് തെളിയിച്ചു.
ഉഷാ റേ തന്റെ 77 വയസ്സിൽ എടുത്ത തീരുമാനം പലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൂനെയിലെ ഡോ. ഡി വൈ പാട്ടീൽ വിദ്യാപീഠ് യൂണിവേഴ്സിറ്റിയുടെ (ഡിപിയു) സെന്റർ ഫോർ ഓൺലൈൻ ലേണിങ്ങിൽ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റിൽ എംബിഎയ്ക്ക് ചേരുക.
ആ തീരുമാനം അവർക്ക് ലോകത്തിന് മുന്നിൽ എന്തെങ്കിലും തെളിയിക്കുക എന്നതിനായിരുന്നില്ല. മറിച്ച് അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹം മാത്രമായിരുന്നു.
ഈ വർഷം എംബിഎ ബിരുദം നേടിയ 80 വയസ്സുള്ള രണ്ടാമത്തെയാളാണ് ഉഷാ റേ. ഈ വർഷം ഏപ്രിലിൽ ശാസ്ത്രജ്ഞനും സംരംഭകനുമായ
ഡോ. ഗിരീഷ് മോഹൻ ഗുപ്ത 84-ാം വയസ്സിൽ ഐഐഎം-സാംബൽപൂരിൽ നിന്ന് എം ബി എ ബിരുദം നേടി. ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ എം ബി എ ബിരുദധാരിയാണ് ഗിരീഷ് മോഹൻ ഗുപ്ത. അതിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിലാണ് 80 വയസ്സുകാരിയായ ഉഷാ റേ എം ബി എ ബിരുദം നേടുന്നത്.
രണ്ടുതവണ കാൻസർ രോഗത്തെ അതിജീവിച്ച അവർ ലഖ്‌നൗവിലെ ഗോമതിനഗറിലെ ലവ് ശുഭ് ആശുപത്രിയുടെ സിഇഒ ആയി ജോലി ചെയ്യുന്നതിനിടയിലാണ് എം ബി എ ബിരുദം നേടുന്നത്.
"ഒഴിഞ്ഞ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്," ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റിയുടെ ബ്ലോഗ് പോസ്റ്റിൽ അവർ പറയുന്നു. "വെറുതെ ഇരിക്കുന്നതിൽ അർത്ഥമില്ലായിരുന്നു. എന്റെ ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, അങ്ങനെ വെറുതെയിരിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ മനസ്സിലാക്കി. എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു."
80-ാം ജന്മദിന സമയത്ത് ഉഷ അവസാന സെമസ്റ്റർ പരീക്ഷകളിലേക്ക് കടന്നു. ഇന്ത്യയിൽ എംബിഎ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി അവർ മാറി.
പഠനവും പഠിപ്പിക്കലും ഉഷയുടെ ജീവിതവും
ഉഷാ റേ 1966-ൽ സുവോളജിയിൽ ബിരുദാനന്തര ബിരുദവും, തുടർന്ന് 1978-ൽ വിദ്യാഭ്യാസത്തിൽ ബിരുദവും പൂർത്തിയാക്കി. ഇന്ത്യയിലും വിദേശത്തും പതിറ്റാണ്ടുകളോളം അദ്ധ്യാപികയായിരുന്നു. ഇന്ത്യക്ക് പുറത്ത് ഇംഗ്ലണ്ടിലും യെമനിലും ഉൾപ്പടെ 2009 വരെ അവർ അദ്ധ്യാപനം തുടർന്നു. പുതിയ തലമുറയെ പഠിപ്പിക്കുക മാത്രമല്ല, പുതിയ കാര്യങ്ങൾ പഠിക്കുക എന്നതിലേക്കും ഉഷാ റേ എന്ന അദ്ധ്യാപിക എപ്പോഴും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഉഷയുടെ പഠനത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാത എളുപ്പമുള്ളതായിരുന്നില്ല. 2003-ൽ, കാൻസർ നാലാം സ്റ്റേജ് ആണെന്ന് കണ്ടെത്തി. രോഗത്തോട് പൊരുതി, ജീവിതത്തിലേക്ക് തിരിച്ചുവന്നു. 19 വർഷങ്ങൾക്ക് ശേഷം, 2022-ൽ, വീണ്ടും കാൻസർ ഉഷയെ ബാധിച്ചു. രോഗത്തെ രണ്ടാം വട്ടവും അതിജീവിക്കുമ്പോൾ പ്രായം എഴുപതുകളിലായിരുന്നു.
"ഇത് എന്റെ ജീവിതത്തിൽ വളരെയധികം പ്രചോദനം നൽകി, ദൈവം എനിക്ക് പ്രശ്നങ്ങൾ നൽകും, പക്ഷേ ദൈവം പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമേ ചെയ്യൂ," ഡി പിയു വിന്റെ വീഡിയോയിൽ ഉഷാ റേ പറയുന്നു.
ഓൺലൈൻ പഠനം വെല്ലുവിളിയുടെ പുതിയ കാലം
സാങ്കേതികവിദ്യ തനിക്ക് അപരിചതമായ മേഖലയായിരുന്നു. 2023 ഏപ്രിലിൽ എംബിഎയ്ക്ക് ചേരുന്നതിന് മുമ്പ് ഉഷ ഒരിക്കലും ലാപ്‌ടോപ്പ് ഉപയോഗിച്ചിരുന്നില്ല.
"എനിക്ക് ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു, പക്ഷേ എന്തായാലും ഞാൻ ഒന്ന് വാങ്ങി. ഞാൻ പരിശീലിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതിന്റെ പേരിൽ എന്റെ ക്ലാസുകൾ അവസാനിപ്പിക്കാൻ ഞാൻ തയ്യാറായില്ല," അവർ പറയുന്നു.
ആശുപത്രിയിലെ ജോലിത്തിരക്ക്, പ്രായം, സാങ്കേതിക വിദ്യയിലെ പരിചയക്കുറവ് ഇതിനെയെല്ലാം മറികടന്ന് ഉഷ പഠനത്തിൽ മുന്നോട്ട് പോയത്.
ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റി ഓൺലൈൻ ബിരുദവും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്താൻ രൂപകൽപ്പന ചെയ്ത ഓൺലൈൻ പ്ലാറ്റ് ഫോമായ ഡിപിയു- സി ഒഎൽ (DPU-COL) ക്ലാസ് മുറിയായി മാറി. വൈകുന്നേരത്തെ സെഷനുകൾ, റെക്കോർഡുചെയ്‌ത ക്ലാസുകൾ, സപ്പോട്ടീവ് സ്റ്റാഫ് എന്നിവയുടെ പിന്തുണ ലഭിച്ചു. ഇവ പഠനത്തോടൊപ്പം ലഖ്‌നൗവിലെ ലൗവി ശുഭ് ആശുപത്രിയിൽ ജോലിയും തുടർന്നു കൊണ്ടുപോകാൻ ഉഷാ റേയെ സഹായിച്ചു.
“ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ശ്രദ്ധേയമായ ഉദാഹരണമാണ് ഉഷാ റേ. പ്രായത്തിനപ്പുറം, പഠനത്തോടുള്ള തന്റെ അഭിനിവേശത്തിന് അതിരുകളില്ലെന്ന് അവർ തെളിയിച്ചു. അവരുടെ യാത്ര നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്.” ഡിപിയു- സി ഒഎൽ ഡയറക്ടർ ഡോ. സഫിയ ഫാറൂഖി ബ്ലോഗ് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.
എംബിഎ പൂർത്തിയാക്കിയ അവർ ഇപ്പോൾ പുതിയ മേഖലകൾ തേടുകയാണ്. "എനിക്ക് വീണ്ടും പുസ്തക വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം," "എഎൻഎം, ജിഎൻഎം പരീക്ഷകൾക്ക് നഴ്‌സുമാരെ പരിശീലിപ്പിക്കാൻ കഴിയുന്ന ഒരു നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ പോലും ഞാൻ നിർദ്ദേശിച്ചു. ഏത് രൂപത്തിലായാലും അധ്യാപനം എന്റെ രക്തത്തിലുണ്ട്."
യുവതലമുറയ്ക്ക് ഉഷാ റേ നൽകുന്ന ഉപദേശം ലളിതമാണ്: "നിങ്ങൾക്ക് താൽപ്പര്യമുള്ളത് ചെയ്യുക. ഇന്ന് ശ്രദ്ധ തിരിക്കുന്ന വളരെയധികം കാര്യങ്ങളുണ്ട്, പ്രധാന കാര്യം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഒരേ സമയം രണ്ട് വള്ളങ്ങളിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ഒരു നദി മുറിച്ചുകടക്കാൻ കഴിയില്ല."അവർ ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു.
വിദ്യാഭ്യാസം ഒരു ഓട്ടമത്സരമല്ലെന്നും ആഗ്രഹങ്ങൾക്ക് കാലഹരണ തീയതിയില്ലെന്നും ഉഷ ഓർമ്മിപ്പിക്കുന്നു. 80 വയസ്സുള്ള ഉഷാ റേ നേട്ടങ്ങൾ സ്വന്തമാക്കുക മാത്രമല്ല, മനോഭാവങ്ങളെയും തിരുത്തുകയാണ്.
Education News: A two-time cancer survivor, India’s senior-most woman MBA, 80-year-old Usha Ray, she works as the CEO of the Lovee Shubh Hospital in Lucknow’s Gomtinagar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

