വാപ്പച്ചി ആ വൈദ്യന്റെ അടുത്ത് പോയപ്പോള്‍ ഞാനുമുണ്ടായിരുന്നു; അബിയുടെ മരണത്തെ കുറിച്ച് പറഞ്ഞ് ഷെയിന്‍

ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് പലരും പറഞ്ഞു കണ്ടു
വാപ്പച്ചി ആ വൈദ്യന്റെ അടുത്ത് പോയപ്പോള്‍ ഞാനുമുണ്ടായിരുന്നു; അബിയുടെ മരണത്തെ കുറിച്ച് പറഞ്ഞ് ഷെയിന്‍

കൊച്ചി: നടന്‍ അബിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച്  ഷെയിന്‍ നിഗം. എല്ലാവരും പറയുന്നത് പോലെ ചികിത്സാ പിഴവാണോ വാപ്പച്ചിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല, ആരേയും കുറ്റപ്പെടുത്താനുമില്ലെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ പറയുന്നു. 

ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് പലരും പറഞ്ഞു കണ്ടു. എന്നാല്‍ കുറച്ചു നാള്‍ മുന്‍പായിരുന്നു ആ സംഭവം. അന്ന് ഞാനും വാപ്പച്ചിയോടൊപ്പം പോയിരുന്നു. ഇക്കാര്യത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ഞങ്ങളില്ലെന്നും ഷെയിന്‍ പറയുന്നു. 

വാപ്പച്ചിയുടെ ചികിത്സയെ കുറിച്ചും, മരണത്തെ കുറിച്ചും മാധ്യമങ്ങളില്‍ പലരും എഴുതിയത് വായിച്ചിരുന്നു. പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക എന്ന് പറയുന്നത് പോലെയാണ് അത്. വാപ്പച്ചിയുടെ  മരണവുമായി ബന്ധപ്പെട്ട് എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാവും എന്ന ചിന്തയില്‍ നിന്നുമാണ് അവര്‍ അങ്ങിനെ എഴുതുന്നത്. 

വാപ്പച്ചി ഞങ്ങളെ വിട്ടു പോകുന്ന ദിവസം രാവിലെ എന്നെ വിളിച്ചിരുന്നു. അന്ന് ചെന്നൈയിലായിരുന്നു ഞാന്‍. ഡീമല്‍ ഡെന്നീസ് എന്ന പുതുമുഖ സംവിധായകന്റെ സിനിമയുടെ ട്രെയിനിങ് സെക്ഷനായി ചെന്നൈയിലായിരുന്നു ഞാന്‍ അപ്പോള്‍.  ഒരു  ടിവി പരിപാടിയില്‍ ഞങ്ങളെ രണ്ട് പേരെയും അതിഥിയായി ക്ഷണിച്ചിരിക്കുന്നതിനെ കുറിച്ച് പറയാനായിരുന്നു വാപ്പച്ചി വിളിച്ചത്. 

അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട്, എന്തുവേണം എന്നായിരുന്നു  വാപ്പച്ചി ചോദിച്ചത്. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ചെന്നൈയിലെ ട്രെയിനിങ്ങിനെ കുറിച്ചും, സിനിമയെ കുറിച്ചും, ആരോഗ്യം, ഭക്ഷണം എന്നിവ ശ്രദ്ധിക്കണം എന്നുമെല്ലാം പറഞ്ഞു. അപ്പോള്‍ സംസാരിച്ചതിന് ശേഷം വാപ്പച്ചിയുടെ ശബ്ദം പിന്നെ ഞാന്‍ കേട്ടിട്ടില്ലെന്നും ഷെയിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com