പ്രതിഷേധച്ചൂടില്‍ ആളിക്കത്തി മെര്‍സല്‍; ആദ്യ അഞ്ച് ദിവസം നേടിയത് 150 കോടി

പ്രതിഷേധച്ചൂടില്‍ ആളിക്കത്തി മെര്‍സല്‍; ആദ്യ അഞ്ച് ദിവസം നേടിയത് 150 കോടി

ചെന്നൈ: ഇളയ ദളപതിയുടെ തട്ടുപൊളിപ്പന്‍ ചിത്രം എന്ന പേരിലാണ് മെര്‍സല്‍ തീയറ്ററുകളിലെത്തുന്നത്. സാധാരണ വിജയ് ചിത്രം എന്ന അഭിപ്രായമാണ് ആദ്യ ദിവസം പുറത്തുവന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരേ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത് മെര്‍സലിന് 'ഉര്‍വശി ശാപം ഉപകാരം' പോലെ ആയിരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 150 കോടി രൂപയാണ് മെര്‍സല്‍ വാരിയത്. 

വിജയ് ആരാധകര്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ശരിക്കും നന്ദി പറയേണ്ടത് ബിജെപിയോട് തന്നെയാണ്. മാസ് എന്ന ലേബലില്‍ നിന്ന് ശക്തമായ നിലപാടുള്ള ചിത്രമായി മാറിയിരിക്കുകയാണ് മെര്‍സല്‍. ഇന്ത്യയെ മെര്‍സല്‍ എന്ന ഹാഷ്ടാഗില്‍ കുടുക്കിയത് ബിജെപിയുടെ പ്രതിഷേധമാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 80 കോടിയോളം രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ നിന്ന് 130 കോടിയും വിദേശത്തുനിന്ന് 20 കോടിയും കണ്ടെത്തി. 

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ചില പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാരോപിച്ചാണ് വിവാദങ്ങള്‍ക്ക് തീകൊളുത്തിയത്. ഇത്തരം രംഗങ്ങളെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകാണ്ടുള്ള സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ബിജെപിയുടെ രാഷ്ട്രീയത്തിനെതിരേ രംഗത്തുവരികയായിരുന്നു. മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് കോണ്‍ഗ്രസ് ഇതിനെ വിലയിരുത്തിയത്. 

തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്ത്, കമല്‍ഹാസന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ ചിത്രത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. അതിനിടെ നടന്‍ വിജയിന്റെ മതം അന്വേഷിച്ച് പോയ ബിജെപിയുടെ നടപടിക്കെതിരേയും ശക്തമായ ഭാഷയില്‍ പ്രതിഷേധം ഉയര്‍ന്നു. ചിത്രത്തിന് എതിരായുണ്ടായ ആക്രമത്തെ ഒറ്റക്കെട്ടായി നിന്നാണ് തമിഴ് സിനിമ ലോകം പ്രതിരോധിച്ചത്. അതോടെ സിനിമയിലെ വിവാദ രംഗങ്ങളില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് അണിയറപ്രവര്‍ത്തകരും അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com