നാടൻപാട്ടും സിനിമാമോഹവും ചെറിയ സന്തോഷങ്ങളും നിറഞ്ഞ മജേഷിന്റെ ജീവിതത്തിലേക്ക് ഇനി സിനിമയെന്ന വലിയ യാഥാർത്ഥ്യവും എത്തുകയാണ്. ടിക് ടോക് ആപ്പിലൂടെയാണ് മജേഷിന്റെ സിനിമാ സ്വപ്നം പൂവണിയുന്നത്. വ്യത്യസ്തമായ ടിക്ടോക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ച മജേഷ് ചോതി എന്ന മജ അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലൂടെയാണ് സിനിമാതാരമാകുന്നത്.
ടിക്ടോക് പ്രേമികൾക്കിടയിൽ തേപ്പുകഥകൾ ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്ന സമയത്താണ് ഇതിന് വിപരീതമായി മജ ഒരു വിഡിയോ പുറത്തുവിട്ടത്. ‘നിങ്ങളൊക്കെ പറയുന്ന തേപ്പിന്റെ കഥകളല്ല. ദേ ഈ നിൽക്കുന്നു എട്ടുവർഷത്തെ പ്രേമം. ഒൻപത് വർഷത്തോളം നീണ്ട ദാമ്പത്യം. അല്ലാതെ തേപ്പൊന്നുമല്ല മക്കളെ, ഇതൊക്കെയാണ് ലൈഫ്.’ ഭാര്യയുമൊത്തുള്ള മജേഷിന്റെ ടിക്ടോക് വിഡിയോയിലെ സംഭാഷണങ്ങൾ ഇങ്ങനെ. ഈ വിഡിയോയ്ക്ക് ഒരു ലക്ഷത്തിലേറെ ലൈക്കുകളും നിരവധി ഷെയറുകളുമാണ് ലഭിച്ചിരുന്നു.
'ടിക്ടോകി'ലൂടെ സിനിമയിലേക്ക് വരുന്ന ആദ്യ മലയാളിയായിരിക്കും മജേഷ്. ചുമട്ടുതൊഴിലാളിയായ മജയ്ക്ക് ഭാര്യയാണ് ടിക് ടോക് പരിചയപ്പെടുത്തിയത്. തന്‍റെ ടിക് ടോക് വീഡിയോയുടെ താഴെ ഒരു മെസ്സേജാണ് മജയെ തേടി ആദ്യമെത്തിയത്. അഭിനയിക്കാൻ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. അപ്പോള്‍ തന്നെ യെസ് പറഞ്ഞുവെന്നാണ് മജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ