ന്യൂഡൽഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ച് ഹരിയാനയും രാജസ്ഥാനും. ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും വിധി പഠിച്ചശേഷം കൂടുതൽ നടപടികളിലേക്കു കടക്കുമെന്നും വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു വിജ് മുമ്പ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
ഇതേ നിലപാട് തന്നെയാണ് രാജസ്ഥാൻ സർക്കാരും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നെങ്കിലും ഇതിനെതിരേ അപ്പീൽ പോകാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് രാജ്സഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ അറിയിച്ചു.
സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിന് ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. സെൻസർ ബോർഡ് അംഗീകാരം നൽകിയ ചിത്രം സംസ്ഥാനങ്ങൾക്ക് വിലക്കാൻ അധികാരമില്ല. ക്രമസമധാനത്തിന്റെ പേരിലായാലും ചിത്രം വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഏറെ വിവാദങ്ങൾക്കൊടുവിൽ ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. ഇതിനിടെയാണ് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന്റെ പ്രദർശനം വിലക്കിയത്. നേരത്തെ, കർണി സേനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നിർമാതാക്കൾ ചിത്രത്തിന്റെ പേര് പദ്മാവതി എന്നതിൽനിന്നു പദ്മാവതിലേക്കു മാറ്റാൻ നിർബന്ധിതരായിരുന്നു. അതേസമയം, പേര് മാറ്റിയാലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കർണി സേന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ