പരുക്കേറ്റ് കിടക്കുന്ന മകന്റെ സുഹൃത്തിന്റെ അടുത്തു വന്നിരുന്ന് ഫാദര്‍, ഫാദര്‍ എന്ന് എടുത്ത് പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ഇതുവരെ തനിക്ക് ലഭിക്കാത്ത സ്ഥാനത്തെ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് കണ്ണുകളിലെ തിളക്കം പറയുന്നുണ്ടായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടവരുടെ എല്ലാം മനസില്‍ മായാതെ നില്‍ക്കുന്നുണ്ടാകും നിഷ്‌കളങ്കമായ ആ ബാപ്പയുടെ മുഖം. കെ.ടി.സി അബ്ദുള്ള അല്ലാതെ മുജീബിന്റെ രണ്ടാനച്ഛനായി മറ്റൊരു നടന്‍ തന്റെ മുന്നിലുണ്ടായിരുന്നില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിടപറഞ്ഞ അബ്ദുള്ളക്കയെക്കുറിച്ചുള്ള ഓര്‍മകള്‍ സക്കറിയ പങ്കുവെച്ചത്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് ആദ്യ ക്ലാപ്പ് അടിക്കുന്നത് അബ്ദുള്ളക്കയാണ്. സക്കറിയയുടെ ഉപ്പയാണ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്. അതിനാല്‍ ഞങ്ങള്‍ രണ്ട് വയസ്സന്മാരാണ് ഇത് തുടങ്ങി തന്നത് ഇതിന് മറ്റ് തകരാറുകള്‍ ഒന്നും സംഭവിക്കാതിരുന്നാല്‍ മതി എന്ന് അബ്ദുള്ളക്ക തമാശയായി ഷൂട്ടിങ്ങിനിടയില്‍ പറയാറുണ്ടായിരുന്നു എന്നാണ് സക്കരിയ പറയുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം മികച്ച പ്രതികരണം നേടിയതോടെ നിരവധി പേര്‍ അദ്ദേഹത്തെ വിളിച്ച് അഭിന്ദിച്ചിരുന്നു. ആ സമയത്ത് തന്നെ വിളിച്ച് അബ്ദുള്ളക്ക പറഞ്ഞത് 'ഇപ്പോഴാ സമാധാനമായത് ഞാന്‍ തുടങ്ങി വച്ച പരിപാടി കുളമായി പോകുമോ എന്ന് എനിക്ക് നല്ല ബേജാറുണ്ടായിരുന്നു'എന്നാണ്.
'ഈ പടത്തിന്റെ സ്‌ക്രിപറ്റ് വായിച്ച ഞങ്ങളുടെ സുഹൃത്തുക്കളും പറഞ്ഞത് അത് കെ.ടി.സിയെക്കൊണ്ട് ചെയ്യിക്കൂ എന്ന് തന്നെയായിരുന്നു. ഞങ്ങളുടെ മുന്നില്‍ വേറെ ആരും ഉണ്ടാരുന്നില്ല. ആ ഒരു രൂപവും ആ ഒരു നിഷ്‌കളങ്കതയും തന്നെയായിരുന്നു ഈ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. ഒരു രണ്ടാനച്ഛനാണ് ഇങ്ങനെയാണ് സാഹചര്യം എന്ന് മാത്രമേ ഞങ്ങള്‍ പറഞ്ഞു കൊടുത്തുള്ളൂ. പക്ഷെ ഞങ്ങള്‍ എന്താണോ വിചാരിച്ചത് മൂപ്പരത് അങ്ങനെ തന്നെ ചെയ്ത് മനോഹരമാക്കി തന്നു.' സക്കറിയ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ