'എന്നെ ഉപദ്രവിച്ച് രണ്ട് ദിവസത്തിന് ശേഷം അയാളുടെ മകള്‍ നന്ദിത ദാസ് വിളിച്ചു, സഹായിയെ ലഭിക്കാന്‍'; നന്ദിത ദാസിന്റെ അച്ഛനെതിരേ മീടൂ

14 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്
'എന്നെ ഉപദ്രവിച്ച് രണ്ട് ദിവസത്തിന് ശേഷം അയാളുടെ മകള്‍ നന്ദിത ദാസ് വിളിച്ചു, സഹായിയെ ലഭിക്കാന്‍'; നന്ദിത ദാസിന്റെ അച്ഛനെതിരേ മീടൂ


കഴിഞ്ഞ ദിവസമാണ് നന്ദിത ദാസ് ഉള്‍പ്പടെയുള്ള വനിത സംവിധായകര്‍ മീടൂവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരേ പ്രവര്‍ത്തിക്കില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നന്ദിത ദാസിന്റെ അച്ഛനും പ്രമുഖ ചലച്ചിത്രകാരനുമായ ജതിന്‍ ദാസിനെതിരേ മീടൂ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 14 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്. 

സഹായിയായി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. ഖിദ്കി വില്ലേജ് സ്റ്റുഡിയോയില്‍ വെച്ച് ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് താന്‍ ഓടുകയായിരുന്നെന്നും ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. രണ്ടുദിവസം കഴിഞ്ഞ് അയാളുടെ മകള്‍ നന്ദിതാദാസ് ഫോണില്‍ വിളിച്ചു. ഒരു സ്ത്രീ സഹായിയായി ലഭിക്കുമോ എന്നറിയാനാണ് അവര്‍ വിളിച്ചത്. നന്ദിത അവരെ സ്വയം പരിചയപ്പെടുത്തി, അച്ഛനാണ് എന്റെ നമ്പര്‍ തന്നതെന്ന് പറഞ്ഞു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചു' നിഷ ബോറ വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങള്‍ ജതിന്‍ ദാസ് തള്ളി. യുവതിയെ തനിക്ക് അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ജതിന്‍ പറയുന്നത്. കണ്ടിരുന്നെങ്കില്‍ പോലും താന്‍ അങ്ങനെ പെരുമാറില്ലായിരുന്നു. അത് അശ്ലീലമാണ്. മീടൂ ഒരു ഗെയിമാണെന്നാണ് അദ്ദേഹം പറയുന്നത്. ചില ആളുകള്‍ യഥാര്‍ത്ഥത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നു, ചില ആളുകള്‍ തമാശക്ക് വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com