വെളളിത്തിരയിലെ സൂപ്പര്‍താരമായ ജാക്കിച്ചാനെ കുറിച്ച് പറയുമ്പോള്‍ മനസിലേക്ക് ഓടി എത്തുക തമാശ കലര്‍ന്ന സംഘട്ടനരംഗങ്ങളാണ്. സംഘട്ടനരംഗങ്ങളെ തമാശരൂപേണ അവതരിപ്പിച്ച് ലോകപ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടനാണ് അദ്ദേഹം. ഇപ്പോള്‍ ജാക്കിച്ചാന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. നെവര്‍ ഗ്രോ അപ്പ് എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലെ ജാക്കിച്ചാന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായം ആദ്യമായാണ് ഇത്രയധികം ചര്‍ച്ചയാകുന്നതും.
ഹോങ്കോംഗിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കിച്ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്. ഈ നിലയിലേക്ക് ഇദ്ദേഹം വളര്‍ന്നതിന് പിന്നില്‍ കഠിനമായ പ്രതിസന്ധികളുടെയും ആത്മനൊമ്പരങ്ങളുടെയും കഥകളുണ്ടായിരുന്നു. അതിനിടയ്ക്ക് സ്വന്തം അരാജക ജീവിതം തുറന്ന് പറഞ്ഞാണ് ജാക്കിച്ചാന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
1973 ല്‍ ബ്രൂസ് ലി എന്ന ഇതിഹാസതാരത്തിന് ഹോളിവുഡില്‍ സൂപ്പര്‍താര പദവി നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണ്‍ എന്ന എക്കാലത്തെയും വലിയ പണംവാരി പടത്തില്‍ തല കാണിച്ചു കൊണ്ടായിരുന്നു ജാക്കിച്ചാന്റെ സിനിമാപ്രവേശനം. സിനിമയില്‍ സംഘട്ടന സംവിധാനം നിര്‍വഹിക്കാന്‍ തുടങ്ങിയതോടെ ജാക്കിച്ചാന്‍ എന്ന പേര് ഹോളിവുഡിന് പരിചയമായി തുടങ്ങി. ഹോങ്കോംഗിലെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് സിനിമയിലേക്ക് സ്റ്റണ്ട് ചെയ്യാന്‍ വിളിക്കാന്‍ തുടങ്ങിയതോടെ തലവര മാറി. അന്നത്തെ സൂപ്പര്‍താരങ്ങളേക്കാള്‍ ജാക്കിച്ചാന് സ്വീകാര്യത ഉണ്ടെന്ന് മനസിലാക്കിയതോടെ അക്കാലത്ത് 65 ലക്ഷം ഡോളറിന്റെ കരാറാണ് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് താരസിംഹാസനത്തില്‍ എതിരാളികള്‍ ഇല്ലാതായതോടെ വലിയ സമ്പന്നനായി മാറുകയും ചെയ്തു.
അതിസമ്പന്നനും അതിപ്രശ്‌സതനും മറ്റുളളവരുടെ മുന്‍പില്‍ ക്ലീന്‍ ഇമേജ് ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ജാക്കിച്ചാന്റെ വ്യക്തിജീവിതം കുത്തഴിഞ്ഞതായിരുന്നു. പണത്തിന്റെയും പെണ്ണിന്റെയും ചൂതാട്ടത്തിന്റെയും പുറകേ പറക്കുകയായിരുന്നു അയാള്‍. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്‍.വ്യക്തിജീവിതത്തില്‍ സ്ത്രീകളെ ഒരിക്കലും താന്‍ ബഹുമാനിച്ചിരുന്നില്ല. കിടക്കറയില്‍ സുഖം തരുന്ന ഉപകരണങ്ങള്‍ മാത്രമായിരുന്നു അവര്‍. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാത്ത തികച്ചും ക്രൂരനായിരുന്നു താനെന്നും ജാക്കിച്ചാന്‍ പറയുന്നു.
അനേകം കാമുകിമാര്‍ ജാക്കിച്ചാന് ഉണ്ടായിരുന്നു. ഓരോ രാത്രികളിലും അന്തിയുറങ്ങാന്‍ ഒരോ സുന്ദരിമാര്‍ വേണമെന്ന നില വന്നു. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല. ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ താരം ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു.
നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാനാകട്ടെ അതിപ്രണയവും. കാമുകി ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.. ജോണ്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. 1982 ല്‍ ലോസ് ആഞ്ജലീസില്‍ വച്ചായിരുന്നു ജാക്കി ചാന്‍ ലിന്നിനെ വിവാഹം ചെയ്തത്. ജയ്‌സി ചാന്‍ ആണ് ഇവരുടെ മകന്‍. വിവാഹത്തിന് ശേഷവും ജാക്കി ചാന് ധാരാളം കാമുകിമാരുണ്ടായിരുന്നു. 1990 ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായുള്ള ജാക്കി ചാന്റെ ബന്ധം വാര്‍ത്തകളിലിടം നേടിയിരുന്നു.
തന്നെ ജീവനു തുല്യം സ്‌നേഹിച്ച ജോവാനെ വഞ്ചിച്ചാണ് താന്‍ എലൈനുമായി അടുത്തത്. ഒരിക്കല്‍ ഭാര്യയുമായി വഴക്കുണ്ടായപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന്‍ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. ജയ്‌സി ചാനിന് ജന്‍മം നല്‍കാന്‍ ആശുപത്രി കിടക്കയിലായിരുന്ന ജോവാനെ ഒരു നോക്കു കാണാന്‍ പോലും പോകാതെ സുന്ദരികളുമായി നിമിഷം പങ്കിടുകയായിരുന്നു ജാക്കിച്ചാന്‍. അതില്‍ തനിക്ക് മനസ്താപം ഉണ്ടെന്നും ജാക്കിച്ചാന്‍ കുറിക്കുന്നു. താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു.
എലൈന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാക്കിചാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ലോകത്തെ പുരുഷന്മാര്‍ക്ക് പറ്റുന്ന പിഴവ് തനിക്കും പറ്റിയെന്നാണ്. 1999 എലൈന് ജാക്കി ചാനില്‍ ഒരു മകള്‍ ജനിച്ചു. എറ്റ എന്‍ജി എന്നാണ് കുട്ടിയുടെ പേര്. മകള്‍ ഉണ്ടായതിന് ശേഷം എലൈന്‍ ജാക്കി ചാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. തന്റെ മകളുടെ സംരക്ഷണം അവര്‍ പൂര്‍ണമായും ഏറ്റെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് എറ്റയെ ഈ മാസം രണ്ടാം തിയ്യതി ഹോംകോങിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ