താക്കറെയുടെ ട്രെയിലര്‍ പുറത്ത്: പ്രകടനം ഒട്ടും കുറയ്ക്കാതെ നവാസുദ്ദീന്‍ സിദ്ദിഖി

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന 'താക്കറെ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
താക്കറെയുടെ ട്രെയിലര്‍ പുറത്ത്: പ്രകടനം ഒട്ടും കുറയ്ക്കാതെ നവാസുദ്ദീന്‍ സിദ്ദിഖി

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന 'താക്കറെ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഇതിന്റെ പോസ്റ്ററുകളും ഫസ്റ്റ് ലുക്കുമെല്ലാം പുറത്തു വന്നെങ്കിലും ട്രെയിലര്‍ ഇറങ്ങിയപ്പോഴാണ് നവാസുദ്ദീന്റെ ഭാവപ്പര്‍ച്ച ആരാധകര്‍ക്ക് ശരിക്കും കാണാനായത്. 

പത്രപ്രവര്‍ത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ട് കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് പാന്‍സെയാണ്. 'താക്കറെ' എന്നു തന്നെയാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. നന്ദിതാ ദാസ് സംവിധാനം ചെയ്ത 'മന്റോ' എന്ന ബയോപിക് ചിത്രത്തിനു ശേഷം നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിക്കുന്ന പുതിയചിത്രമെന്ന പ്രത്യേകതയും 'താക്കറെ'യ്ക്കുണ്ട്. 

അമൃത റാവു, അബ്ദുല്‍ ഖാദര്‍ അമിന്‍, അനുഷ്‌ക ജാദവ്, ലക്ഷ്മണ്‍ സിംഗ് രാജ്പുത്, നിരഞ്ജന്‍ ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃത റാവു ആണ് താക്കറെയുടെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഹിന്ദിയിലും മറാത്തിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. 

ചിത്രത്തിനു വേണ്ടി മറാത്തി ഭാഷയില്‍ പ്രാവിണ്യം നേടിയിരിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി. 'ഈ കഥാപാത്രം ചെയ്യാന്‍ ശിവസേന എന്നെ സമീപിച്ചത് തന്നെ വലിയൊരു കാര്യമായി ഞാന്‍ കരുതുന്നു. ഞാനൊരു നടന്‍ മാത്രമാണ്. ഏറ്റവും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഞാനെന്റെ സംവിധായകരുമായി സഹകരിക്കാറുണ്ട്. പക്ഷേ 'താക്കറെ' യാവാന്‍ അവരെന്നെ കണ്ടെത്തിയെന്നത് വലിയൊരു ഡീല്‍ ആണ്,' നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. 

ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും. കങ്കണ റാണത്തിന്റെ 'മണികര്‍ണിക'യ്ക്ക് ഒപ്പം തന്നെയാണ് 'താക്കറെ'യും റിലീസ് അവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com