അന്തിമപോരാട്ടം ആങ്ങളയും പെങ്ങളും തമ്മില്‍; ഒടുവില്‍ ശ്രീശാന്തിനെ പിന്നിലാക്കി 'ബഹന്‍' കിരീടമടിച്ചു 

സമൂഹമാധ്യമങ്ങളിലൂടെ ഇത്രയധികം പിന്തുണ ലഭിക്കുന്ന ആദ്യമാണെന്നു മത്സരത്തിന് ശേഷം ശ്രീശാന്ത് പറഞ്ഞു
അന്തിമപോരാട്ടം ആങ്ങളയും പെങ്ങളും തമ്മില്‍; ഒടുവില്‍ ശ്രീശാന്തിനെ പിന്നിലാക്കി 'ബഹന്‍' കിരീടമടിച്ചു 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായി ശ്രീശാന്തിന്റെ സാന്നിധ്യമാണ് നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന് കേരള ആരാധകരെ നേടിക്കൊടുത്തത്. ഷോയുടെ തുടക്കം മുതല്‍ കിരീടം ചൂടാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. എന്നാല്‍ ഇന്നലെ നടന്ന ഫിനാലെയില്‍ ശ്രീശാന്തിനെ പിന്നിലാക്കി ടെലിവിഷന്‍ താരം ദീപിക വിജയിയായി. മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ശ്രീശാന്തിന്. 

ശ്രീശാന്തിനും ദീപികയ്ക്കും പുറമേ ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റ, അഭിഭാഷകനായ റോമില്‍ ചൗദരി, ഗായകന്‍ ദീപക് താക്കൂര്‍ എന്നിവരാണ് അന്തിമ ഘട്ടത്തില്‍ പോരാടിയത്. ദീപക് ആണ് മൂന്നാം സ്ഥാനത്ത്. റോമില്‍, കരണ്‍വീര്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. 

താന്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതുപോലെതന്നെയാണ് ഷോയില്‍ ഉടനീളം പെരുമാറിയതെന്നും മത്സരത്തില്‍ തന്നെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദിയെന്നും മത്സരശേഷം ശ്രീശാന്ത് പറഞ്ഞു. താന്‍ ക്രിക്കറ്റ് കളിച്ചിരുന്ന സമയത്തുപോലും ഇത്രയധികം ആരാധകര്‍ ഉണ്ടായിരുന്നെന്ന് തോന്നുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ഇത്രയധികം പിന്തുണ ലഭിക്കുന്ന ആദ്യമാണെന്നും മത്സരത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

ദീപിക വിജയിയായതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഷോയില്‍ ശ്രീയെ ഏറ്റവുമധികം പിന്തുണച്ച മത്സരാര്‍ത്ഥിയാണ് ദീപിക. ഇരുവര്‍ക്കുമിടയിലെ സഹോദരി സഹോദര ബന്ധം വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ശ്രീയെ ബയ്യാ എന്ന് വിളിച്ചാണ് ദീപിക അഭിസംബോധന ചെയ്തിരുന്നത്. ദീപികയ്ക്കായി ശ്രീശാന്ത് ടാസ്‌കുകളില്‍ നടത്തിയ വിട്ടുവീഴ്ചകളും വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com