റഷ്യയില്‍ അരങ്ങേറിയ ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിലും ഇന്ത്യക്കാരുടെ പിന്തുണ മറ്റ് പല രാജ്യക്കാരും കൊണ്ടുപോയി. പുതിയ തലമുറ അറിയാന്‍ സാധ്യതയില്ലാത്ത ഒരു യാഥാര്‍ഥ്യമുണ്ട്. 1950കളിലും 60കളിലും കാല്‍പന്ത് കളിയില്‍ ഇന്ത്യ അതിശക്തരായ സംഘമായിരുന്നു. ഏഷ്യയിലെ ബ്രസീല്‍ എന്നായിരുന്നു ആ സമയത്തെ ഇന്ത്യന്‍ ടീം അറിയപ്പെട്ടത് തന്നെ. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ വരെ എത്തിയ ടീമായിരുന്നു ഇന്ത്യ. 1951ലും 1962ലും ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. 62ലെ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യ അന്നത്തെ കരുത്തരായ ടീം ദക്ഷിണ കൊറിയയെയാണ് പരാജയപ്പെടുത്തിയത്.
ഈ നേട്ടങ്ങളിലേക്ക് ഇന്ത്യന്‍ ടീമിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യനായിരുന്നു ഇതിഹാസ പരിശീലകനായ സയിദ് അബ്ദുല്‍ റഹീം. ഇന്ത്യന്‍ ഫുട്‌ബോളിനെ അധുനിക കളി രീതികളിലേക്ക് നയിച്ച ആദ്യ കോച്ചായിരുന്നു അദ്ദേഹം. 1950 മുതല്‍ 1963ല്‍ മരിക്കുന്നത് വരെ നീണ്ട 13 വര്‍ഷക്കാലം ഇന്ത്യയുടെ കോച്ചായിരുന്നു അദ്ദേഹം. ഈ 13 വര്‍ക്കാലത്തെ, ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇക്കാലയളവില്‍ ടീം സ്വന്തമാക്കിയ നേട്ടങ്ങളുടെ അടുത്തെത്തുന്ന പ്രകടനങ്ങളൊന്നും പില്‍ക്കാലത്ത് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. ചുന്നി ഗോസ്വാമി, പി.കെ ബാനര്‍ജി, ബലറാം, ഫ്രാങ്കോ, അരുണ്‍ ഘോഷ് അടക്കമുള്ള ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്ക് കരുത്തായി നിന്നത് അബ്ദുല്‍ റഹീമെന്ന പരിശീലകനായിരുന്നു.
പുതുതലമുറയ്ക്ക് സയിദ് അബ്ദുല്‍ റഹീം എന്ന ഇതിഹാസ മനുഷ്യനെ അടുത്തറിയാനുള്ള അവസരമൊരുക്കി അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ പരിശീലക ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. അമിത് ശര്‍മ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ അജയ് ദേവ് ഗണാണ് സയിദ് അബ്ദുല്‍ റഹീമായി വേഷമിടുന്നത്. ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ദ ഗോള്‍ഡന്‍ ഇറ ഓഫ് ഇന്ത്യന്‍ ഫുട്‌ബോള്‍, 1951-1962 എന്ന ക്യാപ്ഷനോടുകൂടിയ ഒരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സീ സ്റ്റുഡിയോ, ബോണി കപൂര്‍, ആകാശ് ചൗള, ജോയ് സെന്‍ഗുപ്ത എന്നിവരാണ് നിര്‍മാതാക്കള്‍.
സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും മേരി കോമിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയുമൊക്കെ കായിക ജീവിതം വെള്ളിത്തിരയില്‍ കണ്ടുകഴിഞ്ഞു. ചക് ദേ ഇന്ത്യ പോലുള്ള സ്‌പോര്‍ട്‌സ് അടിസ്ഥാനമാക്കിയുള്ള സിനിമകളും ആരാധകര്‍ക്ക് ആവേശം നല്‍കി. ഇതിഹാസമായി വളര്‍ന്ന ഒരു പരിശീകന്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ എപ്രകാരം മികച്ച നിലവാരത്തിലേക്കുയര്‍ത്തിയെന്ന് അറിയാനുള്ള അവസരമാണ് ഈ സിനിമ തുറന്നിടുന്ന സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ