'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ജയസൂര്യക്ക് ഒരുപാട് പ്രേഷകപ്രശംസ ലഭിച്ചിരുന്നു. ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്ന് സിനിമ കണ്ട ആരും പറയില്ല. എന്നാല്‍ കഥാപാത്രമാകാന്‍ താരം ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തുവെന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.
ജയസൂര്യ സിനിമയ്ക്കുവേണ്ടി കാത് കുത്തി. ഷൂട്ടിങിന് മുന്‍പ് കുറച്ചു ദിവസം സാരിയുടുത്ത് പൊട്ടുതൊട്ട് കമ്മലിട്ട് വീട്ടില്‍ സ്ത്രീയായിത്തന്നെ ജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശങ്കര്‍.
ആദ്യമായിട്ട് ഈ വിഷയം താന്‍ ആലോചിക്കുന്നത് പ്രേതം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഇതിനിടയില്‍ പരിചയപ്പെട്ടു. അതോടെ ഇവരെപ്പറ്റിയുള്ള തന്റെ പല തെറ്റിദ്ധാരണകളും മാറി. സ്‌നേഹം മാത്രമാണ് ഇവരുടെ ഉള്ളില്‍ മുഴച്ചു നില്‍ക്കുന്നതെന്നു മനസിലായി. ഏറ്റവും തെറ്റായി പ്രതിനിധീകരിക്കപ്പെടുന്ന, മനസിലാക്കപ്പെടുന്ന സമൂഹമാണ് അവര്‍ എന്നു മനസിലായി.
രഞ്ജിത്ത് ജയസൂര്യയുടെ കൂടെ ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് മേരിക്കുട്ടി. മേരിക്കുട്ടി ചെയ്യാന്‍ ജയസൂര്യ അല്ലാതെ വേറൊരു നടനില്ല എന്നാണ് അദ്ദേഹം പറയുന്നത്. മേക്കപ്പ് വഴങ്ങുന്ന മുഖംവേണം. അത് ചില നടന്‍മാര്‍ക്കുണ്ട്. ജയസൂര്യക്കുമുണ്ട്. അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഏറ്റെടുക്കാന്‍ ധൈര്യം വേണം. രൂപംകൊണ്ടും ചേര്‍ന്നതുതന്നെ. അങ്ങനെയാണ് ജയസൂര്യയെ തെരഞ്ഞെടുത്തതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.
മേരിക്കുട്ടിയുടെ സ്വഭാവത്തിലൂടെ ജീവിക്കുക എന്നത് ശ്രമകരമായിരുന്നെന്ന് ജയസൂര്യ പറഞ്ഞു. ഇതുവരെയുള്ള കഥാപാത്രങ്ങളെപ്പോലെയല്ല. ഇത് സ്ത്രീയാണ്. ഒരു നൂല്‍പ്പാലമാണ് ക്യാരക്റ്റര്‍. ആക്റ്റിങ് ഇമിറ്റേറ്റിങ് അല്ല. അത് മിമിക്രിയാവും. അതും നമ്മള്‍ ചെയ്തുവന്നതാണ്. ദൈവം ഏല്‍പ്പിച്ച ഒരു നിയോഗംപോലെ അഭിനയം നന്നായി നടന്നുവെന്ന് ജയസൂര്യ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ