'അങ്ങനെയൊരു സംഭവം  ഓര്‍മയിലില്ലെന്നാണ് മുകേഷേട്ടൻ പറഞ്ഞത്, എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം': മീ ടു ആരോപണത്തിൽ മേതിൽ ദേവിക  

പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേയെന്നും മേതിൽ ദേവിക ചോദിച്ചു
'അങ്ങനെയൊരു സംഭവം  ഓര്‍മയിലില്ലെന്നാണ് മുകേഷേട്ടൻ പറഞ്ഞത്, എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം': മീ ടു ആരോപണത്തിൽ മേതിൽ ദേവിക  

മീ ടു ക്യാമ്പയിനിൽ ഭർത്താവ് മുകേഷുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങളിൽ  ഭാര്യയെന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലെന്ന് മേതില്‍ ദേവിക. മുകേഷുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലെന്നാണ് മേതിൽ ദേവികയുടെ വാക്കുകൾ. 

മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം  ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം, ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിൽ  നര്‍ത്തകി കൂടിയായ മേതില്‍ ദേവിക പറഞ്ഞ വാക്കുകൾ ഇങ്ങനെ. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം, അവർ ചോദിച്ചു. 

വ്യക്തിപരമായി താന്‍ മീ ടു ക്യാമ്പയിന് എല്ലാവിധ പിന്തുണയും നല്‍കുന്നെന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും അവർ വ്യക്തമാക്കി. എന്നാൽ പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേയെന്നും മേതിൽ ദേവിക ചോദിച്ചു. 

ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ നടിമാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും വെളിപ്പെടുത്തല്‍ വ്യാപകമായി ഉയർന്നെങ്കിലും ആദ്യമായാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയർന്നത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിക്കുന്നു. ആരോപണം മുകേഷ് നിഷേധിച്ചു. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ലെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com