തിലകന്റെ ആ വേഷങ്ങള്‍ നെടുമുടി വേണു തട്ടിയെടുത്തതായിരുന്നില്ല: വെളിപ്പെടുത്തലുമായി ലോഹിതദാസിന്റെ ഭാര്യ

ലോഹിതദാസ് സിനിമ എടുത്തത് പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമാണ്. താരങ്ങളെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. 
തിലകന്റെ ആ വേഷങ്ങള്‍ നെടുമുടി വേണു തട്ടിയെടുത്തതായിരുന്നില്ല: വെളിപ്പെടുത്തലുമായി ലോഹിതദാസിന്റെ ഭാര്യ

ലോഹിതദാസ് സിനിമകളിലെ ചില വേഷങ്ങള്‍ തിലകന് വേണ്ടിയുള്ളതായിരുന്നു എന്നും അത് നെടുമുടിവേണു തട്ടിയെടുത്തതായിരുന്നു എന്നും ചലച്ചിത്രലോകത്ത് പരക്കെ സംസാരമുണ്ടായിരുന്നു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ വേഷങ്ങളാണ് നെടുമുടി വേണു തട്ടിയെടുത്തതായി ആക്ഷേപമുണ്ടായിരുന്നത്. 

എന്നാല്‍ ഇത് വെറും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കാണിച്ച് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുവിന്റെ വെളിപ്പെടുത്തല്‍. 

'തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 

1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു'- സിന്ധു പറഞ്ഞു.

ലോഹിതദാസ് സിനിമ എടുത്തത് പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമാണ്. താരങ്ങളെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് തന്നെ ആരില്‍ നിന്നും നന്ദി അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com