മുന്‍ഭര്‍ത്താവും ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണി ഡെപ്പില്‍ നിന്നും നേരിടേണ്ടി വന്ന പീഡനവിവരങ്ങള്‍ തുറന്ന് പറഞ്ഞ് നടി അമ്പര്‍ ഹെഡ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ 'നന്ദി' പറയുന്നുവെന്നും ഡെപ്പ് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹേഡ്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. 'ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.'- ഹേഡ് പറയുന്നു.
ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂഎസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറഞ്ഞതിന് തനിക്ക് വലിയ വില നല്‍കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഹേഡിന്റെ ആരോപണങ്ങള്‍ കാരണമാണ് പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പുറത്ത് പോകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015 ലാണ് ഹേഡും ഡെപ്പും വിവാഹിതരായത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ