നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ് നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. താരത്തിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നിടത്തിയ നികുതിവെട്ടിപ്പ് കേസിലാണ് എഗ്മോര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്നും ആദായ നികുതിയിനത്തില്‍ പണം പിടിച്ചിട്ടും അതൊന്നും അടച്ചില്ല എന്നതാണ് കേസ്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും ആദായനികുതി വകുപ്പിലേക്ക് അടച്ചില്ല. പരാതിയുമായി ബന്ധപ്പെട്ട്  2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.

ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചുള്ള സമന്‍സ് ലഭിച്ചിരുന്നില്ലെന്ന് വിശാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചിരുന്നു. രണ്ടാം തവണയാണ് സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നതില്‍ വിശാല്‍ വീഴ്ച്ച വരുത്തിയതെന്നും എതിര്‍ഭാഗം വാദിച്ചു. ജൂലൈ 24നായിരുന്നു വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റി.

തെന്നിന്ത്യയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ തിലകത്തിന്റെ പ്രസിഡന്റ് കൂടിയാണ് വിശാല്‍. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരം വിവാഹിതനായത്. ആഘോഷങ്ങളോടുകൂടി നടന്ന ചടങ്ങില്‍ നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com