ചെന്നൈ : തെന്നിന്ത്യൻ നടി ഹൻസിക മോട്ട് വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൻ വാർത്തയായിരുന്നു. അമേരിക്കയിൽ വെച്ചുള്ള താരത്തിന്റെ സ്വകാര്യ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ, നടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതിനിടെ നടിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പബ്ലിസിറ്റിക്കായി ചിത്രങ്ങൾ ഹൻസിക തന്നെ പുറത്തുവിട്ടതാണ് എന്ന് ചിലർ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.
'ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. അവർ മറുപടി അർഹിക്കുന്നില്ല. സഹതാപം മാത്രമാണ് എനിക്ക് അവരോടുള്ളത്. വളരെ ചെറിയ നിലയിൽ നിന്നുമാണ് താൻ ഉയർന്നുവന്നത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യം എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ലെന്നും' ഹൻസിക പറഞ്ഞു.
'അമേരിക്കയിൽ നിന്നും തിരിച്ചു വന്നപ്പോഴാണ് ഫോണിന് എന്തോ സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നത്. എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. ഇതൊരു ബിഗ് ഡീലാണ്. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തതാണ്. നാലു വർഷം മുമ്പ് എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്'.
'അന്ന് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നു. ഇതോടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ബിക്കിനി ധരിച്ച് മാഗസിൻ ഫോട്ടോഷൂട്ടിനോ സിനിമയിലോ അഭിനയിക്കുന്നത് എന്റെ ഇഷ്ടമാണ്. ഇതും സ്വകാര്യ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതും രണ്ടും രണ്ടാണ്'. സ്വകാര്യ ചിത്രങ്ങൾ ചോർത്തിയത് പ്രൈവസിയുടെ നഗ്നമായ ലംഘനമാണെന്നും ഹൻസിക പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ