'എന്നെ വേട്ടയാടുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ നശിപ്പിക്കും'; കര്‍ണിസേനയ്‌ക്കെതിരേ കങ്കണ

റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് കര്‍ണി സേനയുടെ ആരോപണം
'എന്നെ വേട്ടയാടുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ നശിപ്പിക്കും'; കര്‍ണിസേനയ്‌ക്കെതിരേ കങ്കണ

മുംബൈ; ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും അതില്‍ വിവാദമാക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന് നോക്കി നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പദ്മാവതും, വിജയുടെ മെര്‍സലുമെല്ലാം ഇത്തരത്തില്‍ വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. ഇനി പുറത്തിറങ്ങാനുള്ള നിരവധി ചിത്രങ്ങളും ഇത്തരത്തിലുള്ള വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. നടി കങ്കണ റണൗത്ത് ഒരുക്കിയ മണികര്‍ണികയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ശ്രീ രാജ്പുത് കര്‍ണി സേന. എന്നാല്‍ ഇവരുടെ വിരട്ടൊന്നും തന്നോട് വേണ്ട എന്ന നിലപാടിലാണ് താരം. 

കര്‍ണി സേനയ്‌ക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് കങ്കണ വ്യക്തമാക്കി. ചിത്രം തീയെറ്ററില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അവരെ നശിപ്പിച്ചുകളയുമെന്നാണ് കങ്കണ പറയുന്നത്. റാണി ലക്ഷ്മിഭായിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് കര്‍ണി സേനയുടെ ആരോപണം. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കര്‍ണിസേന പ്രതിഷേധവും നടത്തിയിരുന്നു. 

നാല് ചരിത്രകാരന്മാര്‍ മണികര്‍ണിക കണ്ട് ഉറപ്പുവരുത്തിയതാണ്. കൂടാതെ സെന്‍സറിങ്ങും കഴിഞ്ഞു. കര്‍ണി സേനയ്ക്ക് ഇത് അറിയാം എന്നിട്ടും എന്നെ വേട്ടയാടുന്നത് തുടരുകയാണ്. അവര്‍ അത് നിര്‍ത്താന്‍ തയാറായില്ലെങ്കില്‍ ഞാനും ഒരു രാജ്പുത് ആണെന്ന് അവര്‍ അറിയും. അതിലെ ഓരോരുത്തരേയും ഞാന്‍ നശിപ്പിക്കും. താരം കൂട്ടിച്ചേര്‍ത്തു. 

ദീപിക പദുക്കോണിന്റെ പത്മാവതിനെതിരേയും രംഗത്തെത്തിയത് കര്‍ണിസേനയായിരുന്നു. തങ്ങളുടെ റാണി ഡാന്‍സ് കളിക്കുന്നത് പാരമ്പര്യത്തിന് എതിരാണ് എന്നായിരുന്നു അവരുടെ ആരോപണം. മണികര്‍ണികയില്‍ കങ്കണയാണ് റാണി ലക്ഷ്മി ഭായിയായി എത്തുന്നത്. കൂടാതെ കൃഷിനൊപ്പം ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്തതും താരമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ ശ്രദ്ധ നേടിയിരുന്നു. ജനുവരി 25 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com