കൊച്ചി: രണ്ടുമാസം നീണ്ട ജയില്‍ ജീവിതം തുറന്നു പറഞ്ഞ് ഷൈന്‍ ടോം ചാക്കോ. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയിലേയ്ക്ക് പോകേണ്ടി വന്നതെന്നും അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്നും ഷൈന്‍ പറയുന്നു.
‘‘സഹതടവുകാരനായിരുന്ന തമിഴ്നാട്ടുകാരന്‍ ഗണപതി ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തി. രജനീകാന്തിന്റെയും എംജിആറിന്റെയും ശിവാജി ഗണേശന്റെയുമൊക്കെ കഥകള്‍ പറഞ്ഞ് നിരന്തരം മോട്ടിവേറ്റ് ചെയ്തു. ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വച്ചാണ്. പൗലോ കൊയ്‌ലോയുടെ ‘ദി ഫിഫ്ത് മൗണ്ടന്‍’. ഒരു മനുഷ്യനെ പുസ്തകങ്ങള്‍ എത്രത്തോളം സ്വാധീനിക്കുമെന്നും ആ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞു. അറുപത് ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്.
‘വിശ്വാസം അതല്ലേ എല്ലാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയിലിലായത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള പ്രത്യേക ഹെയര്‍ സ്റ്റെല്‍ ആയിരുന്നു അപ്പോള്‍ എനിക്ക്. ‘മുടി വെട്ടരുതേ...’ എന്ന് കേണപേക്ഷിച്ചിട്ടും അവരെന്റെ മുടി വെട്ടി. ഞാന്‍ ജയിലിലായ സമയത്ത് രണ്ടാഴ്ചയോളം മമ്മി ആഹാരം കഴിച്ചില്ല. ഓരോ ബുധനാഴ്ചകളിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡിയെ കാത്തിരുന്നു. എന്നാല്‍, നീണ്ട 60 ദിവസം വേണ്ടി വന്നു പുറത്തിറങ്ങാന്‍’’. എന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും മാറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്നു വീണതാകാമെന്നും ഒരു അഭിമുഖത്തിൽ ഷൈന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ