അഭിനയം കൊണ്ടും സംവിധായക മികവുകൊണ്ട് സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രമാണ് കിരീടം. മുപ്പത് വര്‍ഷം പിന്നിട്ടിട്ടും കിരീടം എന്ന അത്ഭുതത്തെക്കുറിച്ച് പറഞ്ഞു തീര്‍ന്നിട്ടില്ല. മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും ഇപ്പോഴും വിങ്ങുന്ന ഓര്‍മ്മയായി മലയാളികളുടെ മനസിലുണ്ട്. അതിനൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒരാളുടെ മുഖം കൂടിയുണ്ട്. കീരിക്കാടന്‍ ജോസായി എത്തിയ മോഹന്‍രാജിന്റെ. കിരീടത്തിന് ശേഷം മോഹന്‍രാജ് ജീവിച്ചത് കീരിക്കാടന്‍ ജോസായിട്ടാണ്. എന്നാല്‍ കിരീടത്തിന്റെ കഥ പോലും അറിയാതെയാണ് അദ്ദേഹം സിനിമ ഷൂട്ടിങ്ങിന് എത്തിയത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലേക്ക് എത്തിയ വഴിയെക്കുറിച്ച് അദ്ദേഹം മനസു തുറന്നത്.
''കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവെച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്‌ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്‌സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.'' മോഹന്‍രാജ് പറഞ്ഞു.
കിരീടം സിനിമ കാണാനായി ആദ്യ ഷോയ്ക്ക് പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം സിനിമ കാണാന്‍ എത്തിയത്. ഇടവേളയില്‍ താന്‍ സിനിമ തീയെറ്ററിലുണ്ടെന്ന് കാണികള്‍ അറിഞ്ഞെന്നും തുടര്‍ന്ന് കഷ്ടപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നുമാണ് അദ്ദേഹം പറയുന്നത്.
''നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തിയ വിവരം ഒപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. പിന്നെ അവരെയും കൂട്ടി നേരെ തിയ്യറ്ററിലേക്ക്. കോഴിക്കോട് അപ്‌സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്. സിനിമാപ്രേമികള്‍ക്ക് ഇത്രത്തോളം ആവേശമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.''
ഇപ്പോഴും സിനിമയില്‍ നിന്ന് മോഹന്‍രാജിന് അവസരങ്ങള്‍ എത്താറുണ്ട്. എന്നാല്‍ അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നത്. സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാമ്പത്തികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ