വെള്ളിയാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന നയൻതാര ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ലേഡി സൂപ്പർസ്റ്റാർ പ്രധാനവേഷത്തിൽ എത്തുന്ന തമിഴ് ത്രില്ലർ ചിത്രം 'കൊലൈയുതിർ കാലം' ആണ് നിയമക്കുടുക്കിൽപ്പെട്ടത്. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് കോടതി റിലീസ് താൽകാലികമായി തടഞ്ഞത്.
അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കൊലൈയുതിർ കാലം എന്ന നോവലിന്റെ പേര് തന്നെയാണ് ചിത്രത്തിനും നൽകിയത്. എന്നാൽ നോവലിന്റെ പകർപ്പവകാശം താൻ വാങ്ങിയെന്നും തന്റെ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ബാലജി കുമാർ കോടതിയെ സമീപിക്കുകയായിരുന്നു. സുജാത രംഗരാജന്റെ ഭാര്യയിൽനിന്ന് 10 ലക്ഷം രൂപയ്ക്കാണ് താൻ പകർപ്പവാകശം വാങ്ങിയതെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബാലജി പറയുന്നത്.
ചക്രി ടോലേടിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. റിലീസ് അടുത്തിരിക്കെ പുറത്തുവന്ന കോടതി ഉത്തരവ് അണിയറ പ്രവർത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചു. കമലഹാസൻ–മോഹൻലാൽ ചിത്രം ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ബില്ല 2’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചക്രി ടോലേട്ടി.ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരും കൊലൈയുതിർ കാലത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ