'റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ'; ഫിഷ് ഫ്രൈ വീണ്ടും ചർച്ചയാകുന്നു, റിമ മരണ മാസ്സ് ആണെന്ന് സോഷ്യൽ മീഡിയ 

ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ഒരുക്കിയ പത്ത് സെക്കൻഡ് സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് റിമയുടെ അഭിപ്രായങ്ങൾ വീണ്ടും സജീവമാകുന്നത്
'റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ'; ഫിഷ് ഫ്രൈ വീണ്ടും ചർച്ചയാകുന്നു, റിമ മരണ മാസ്സ് ആണെന്ന് സോഷ്യൽ മീഡിയ 

ടി റിമ കല്ലിങ്കലിന്റെ 'ഫിഷ് ഫ്രൈ' പരാമർശം വീണ്ടും ചർച്ചയാകുകയാണ്. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ഒരുക്കിയ പത്ത് സെക്കൻഡ് സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് റിമയുടെ അഭിപ്രായങ്ങൾ വീണ്ടും സജീവമാകുന്നത്. ഇതോടെ താരത്തിന് പിന്തുണയറിയിച്ച് നിരവധി പേരാണ് സമൂ​ഹമാധ്യമങ്ങളിൽ നിറയുന്നത്.  

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനമാണ് കിരണിന്റെ കൊച്ചു ചിത്രത്തിൽ പ്രമേയമാകുന്നത്. ഈ സീരീസിൽ‌ ആദ്യമായി ഇറക്കിയ വിഡിയോ വീട്ടിലെ ആൺകുട്ടിക്കും പെൺകുട്ടിക്കും കുടിക്കാനായി നൽകുന്ന പാലിന്റെ അളവിലെ വ്യത്യാസവും അതിൽ ആൺകുട്ടിയുടെ പ്രതികരണവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

"വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു," എന്നുകുറിച്ചുകൊണ്ടാണ് ആമിർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളി‍ൽ വൈറലായതിന് പിന്നാലെയാണ് റിമയുടെ പരാമർശങ്ങൾ വീണ്ടും സജീവമായത്.  സംവിധായകനും റിമയുടെ ഭർത്താവുമായ ആഷിഖ് അബുവും നടി പാർവതിയുമെല്ലാം ഫിമയെ ടാ​ഗ് ചെയ്ത് ഫിഷ് ഫ്രൈ എന്ന് കുറിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. 

റിമയുടെ ആശയത്തോടുള്ള പിന്തുണയും വിഡിയോയുടെ കമന്റ് കോളങ്ങളിൽ കാണാം. കുട്ടിക്കാലത്ത് ഭക്ഷണമേശയിൽ മീൻ പൊരിച്ചത് നിഷേധിക്കപ്പെട്ട തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ലിം​ഗവിവേചനത്തെക്കുറിച്ച് റിമ സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു. അന്ന് ട്രോളുകൾ കൊണ്ടാണ് റിമയുടെ ആശയത്തെ എതിരേറ്റത്. എന്നാൽ ഇപ്പോൾ റിമ പറഞ്ഞത് തങ്ങളുടെ അനുഭവമാണെന്ന് കുറിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. "റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ , ഇത് പണ്ടേ പറഞ്ഞ റിമ മാസ്സ് അല്ല മരണ മാസ്സ് ആണ് ", എന്നിങ്ങനെയാണ് കമന്റുകൾ. 

തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പൊലീസിൽ പരാതി നല്‍കാന്‍ യുവതിക്ക് ധൈര്യം നല്‍കുന്ന വേലക്കാരിയുടെ വിഡിയോയാണ് കിരണ്‍ റാവുവിന്റെ രണ്ടാമത്തെ ചിത്രത്തിൽ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com