യുവതാരത്തിനൊപ്പം പട്ടിയും സ്റ്റേജില്‍; വിമര്‍ശനവുമായി അധ്യാപിക; വലിഞ്ഞുകേറി വന്നതല്ലെന്ന് മറുപടി

അക്ഷയ് വേദിയില്‍ ഇരിക്കുന്നതിന്റേയും സ്റ്റേജിലെ വിളക്കിനടുത്തായി പട്ടി നില്‍ക്കുന്നതിന്റേയും ചിത്രവും പങ്കുവെച്ചിരുന്നു
യുവതാരത്തിനൊപ്പം പട്ടിയും സ്റ്റേജില്‍; വിമര്‍ശനവുമായി അധ്യാപിക; വലിഞ്ഞുകേറി വന്നതല്ലെന്ന് മറുപടി

തിനെട്ടാം പടിയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസം ഒരു കൊളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായി അക്ഷയ് എത്തിയിരുന്നു. തന്റെ വളര്‍ത്തുപട്ടി വീരനൊപ്പമാണ് അക്ഷയ് എത്തിയത്. അക്ഷയിനൊപ്പം വീരനും സ്റ്റേജില്‍ കയറിയിരുന്നു. തുടര്‍ന്ന് അക്ഷയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കൊളജിലെ ഒരു അധ്യാപിക രംഗത്തെത്തി. ഇപ്പോള്‍ അധ്യാപികയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

'18ാം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണന്‍ (അയ്യപ്പന്‍ ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയില്‍ സ്‌റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയും. പിന്‍കര്‍ട്ടനിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കും. അനുഭവമാണ്....' എന്ന കുറിപ്പാണ് മിനി സെബാസ്റ്റ്യന്‍ എന്ന അധ്യാപിക ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനൊപ്പം അക്ഷയ് വേദിയില്‍ ഇരിക്കുന്നതിന്റേയും സ്റ്റേജിലെ വിളക്കിനടുത്തായി പട്ടി നില്‍ക്കുന്നതിന്റേയും ചിത്രവും പങ്കുവെച്ചിരുന്നു. 

എന്നാല്‍ താനും തന്റെ പട്ടിയും വലിഞ്ഞു കയറി വന്നതല്ലെന്നും തന്നെ ക്ഷണിക്കാന്‍ വന്നവര്‍ വീരനേയും കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് അക്ഷയ് പറയുന്നത്. അയ്യപ്പന്‍ ആവുന്നതിന് മുന്‍പ് നാട്ടുകാരോ ബന്ധുക്കളോ ഒന്നും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും വീരന്‍ മാത്രമാണ് കൂട്ടിനുണ്ടായിരുന്നതെന്നും മിനിടീച്ചറിന് എഴുതിയ മറുപടിയില്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന നായായതിനാല്‍ വൃത്തിയുണ്ടെന്നും പാതുവെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ മാത്രമേ വീരന്‍ മൂത്രമൊഴിക്കാറുള്ളുവെന്നും താരം വ്യക്തമാക്കി. 

അക്ഷയ് രാധാകൃഷ്ണന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട മിനി ടീച്ചര്‍ ,ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചര്‍ എന്ന് വിളിക്കുന്നത് ഞാന്‍ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് !ഈ അയ്യപ്പന്‍ ആവുന്നതിനു മുന്‍പ് ഒരു അക്ഷയ് രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു.അന്ന് ഈ വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കള്‍ പോലും എന്റെ കൂടെ ഇല്ലായിരുന്നു.അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ വീരന്‍ മാത്രമാണ്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരന്‍ ആണ്. ഇതുവരെ വീരന്‍ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല,ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവര്‍ക്ക് എല്ലാം എന്നെക്കാള്‍ കൂടുതല്‍ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു. ആദ്യം എന്നെ കാണാന്‍ വരുന്നവര്‍ പിന്നീട് വീരനെ കാണാന്‍ ആണ് വന്നിട്ടുള്ളത്.വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്. വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങള്‍ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങള്‍ ഇല്ലാതെ അവര്‍ക്ക് പറ്റാത്ത ഒരവസ്ഥ വന്നാല്‍.അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും.അവന് ഞാന്‍ ഇല്ലാതെ പറ്റില്ല.എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ് ചോദിക്കാം .വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല,വീട്ടിന്റെ ഉള്ളില്‍ വളര്‍ന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരന്‍.പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ മാത്രമേ വീരന്‍ മൂത്രമൊഴിക്കാറുള്ളു,അതില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ,വീരന്‍ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോള്‍ കോളേജിലെ കുട്ടികള്‍ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്.അതിന്റെ ഉദാഹരണം ആണ് സ്‌റ്റേജിലേക്ക് വീരനെ കേറ്റിയപ്പോള്‍ ഉണ്ടായ വലിയ കയ്യടി.അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.ഞാന്‍ മൂലമോ വീരന്‍ മൂലമോ ആര്‍കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തര്‍ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അത് കൊണ്ട് പറഞ്ഞു പോയതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com