'തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയവര്‍ മകന് വെല്ലുവിളിയാകുമോ എന്ന് അബി ഭയന്നിരുന്നു'; ഷെയ്‌ന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്‍

എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍
'തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയവര്‍ മകന് വെല്ലുവിളിയാകുമോ എന്ന് അബി ഭയന്നിരുന്നു'; ഷെയ്‌ന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്‍

നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഷെയ്‌നിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഷെയ്‌ന് നിരുപാധിക പിന്തുണയുമായി എത്തിയിരിക്കുന്നത്. അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതലെന്നും തന്റെ മകനു അതുപോലെ വെല്ലുവിളിയുണ്ടാകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു എന്നുമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. തലതൊട്ടപ്പനില്ലാത്ത ഒരാളാണ് ഷെയ്‌നെന്നും അബിയുടെ മകനൊപ്പം മാത്രമേ നില്‍ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌നിന്റെ ലൈവ് വിഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

ഷെയ്‌നിന്റെ വിഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമാധ്യമത്തില്‍ ഷെയ്‌നിനെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. െ്രെകമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. നടനെതിരെ എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കെയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.

സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...

തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികള്‍ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാന്‍ ചെയ്ത അമിതാഭ് ബച്ചന്‍ പരസ്യങ്ങളിലെല്ലാം ബച്ചന്‍ സാറിന് ശബ്ദം നല്‍കിയത് അബിയാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ന്‍ പറയുന്ന കാര്യങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നില്‍ക്കു.

പ്രിയ ഷെയ്ന്‍, നിരുപാധികം ഒപ്പമുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com