റിസപ്ഷനിസ്റ്റ് ഓടി വന്ന് എന്നോട് ചോദിച്ചു ' ഹീറോ എപ്പോള്‍ വരും' ; 'കുഞ്ചാക്കോ ബോബന്‍ അല്ലേ?' നിമിഷത്തെക്കുറിച്ച് പൃഥ്വിരാജ്

പുതിയ സിനിമയായ നയനിന്റെ ഷൂട്ടിങ്ങിനിടെയാണ് താരം തിരിച്ചറിയപ്പെടാതെ പോയത്
റിസപ്ഷനിസ്റ്റ് ഓടി വന്ന് എന്നോട് ചോദിച്ചു ' ഹീറോ എപ്പോള്‍ വരും' ; 'കുഞ്ചാക്കോ ബോബന്‍ അല്ലേ?' നിമിഷത്തെക്കുറിച്ച് പൃഥ്വിരാജ്

സ്താദ് ഹോട്ടല്‍ സിനിമയില്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ആസിഫ് അലിയോട് മാമുക്കോയയുടെ ഒരു ചോദ്യമുണ്ട്; ' കുഞ്ചാക്കോ ബോബന്‍ അല്ലേ?'. ബിരിയാണി പാത്രവും പിടിച്ച് നിന്നുകൊണ്ടുള്ള മാമുക്കോയയുടെ നിഷ്‌കളങ്കമായ ചോദ്യം നമ്മള്‍ എല്ലാവരും ചിരിപ്പിച്ചതാണ്. പക്ഷേ നിരവധി താരങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള നേര്‍ അനുഭവമാണിത്. പലരും ഇതിനെക്കുറിച്ച് മനസ് തുറന്നിട്ടുമുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ 'കുഞ്ചാക്കോ ബോബന്‍ അല്ലേ' നിമിഷത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

പുതിയ സിനിമയായ നയനിന്റെ ഷൂട്ടിങ്ങിനിടെയാണ് താരം തിരിച്ചറിയപ്പെടാതെ പോയത്. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അവിടെ ഇരുപത്തിയഞ്ച്, മുപ്പത് ദിവസത്തില്‍ കൂടുതല്‍ ഒരു ഹോട്ടലിലും റൂം കിട്ടില്ല. ഇടയ്ക്ക് ഒരു ദിവസം അര്‍മാന്‍ എന്ന ഹോട്ടലില്‍ ആയിരുന്നു. സാങ്കേതികപ്രവര്‍ത്തകരും സംവിധായകനുമൊക്കെ ഹോട്ടലില്‍ എത്തി. ഹീറോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഹോട്ടലിലെ മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍. 

അങ്ങനെ ഞാന്‍ ഹോട്ടലില്‍ എത്തി. വണ്ടിയില്‍ നിന്നിറങ്ങി നടന്നതും റിസപ്ഷനിസ്റ്റ് ഓടി എന്റെ അടുത്ത് വന്ന് ചോദിച്ചു, 'ഹീറോ എപ്പോള്‍ വരും'. ഹീറോ പുറകെ വരുമെന്ന് ഞാന്‍ മറുപടിയായി പറഞ്ഞു. റൂമിന്റെ താക്കോല്‍ എനിക്ക് തന്നേക്കൂ, ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചോളാം എന്നും അവരെ അറിയിച്ചു. അത് രസകരമായ നിമിഷമായിരുന്നു. സത്യത്തില്‍ അയാള്‍ ഓടിവന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് എന്നെ തിരിച്ചറിഞ്ഞ് സ്വീകരിക്കാന്‍ വന്നതാണ് എന്നാണ്. എന്തായാലും പത്ത് മിനിറ്റിനുള്ളില്‍ ഹീറോ എത്തുമെന്ന് പറഞ്ഞ് താക്കോലും മേടിച്ച് ഞാന്‍ റൂമിലേയ്ക്ക് പോയി.' ഒരു ഇന്റര്‍വ്യൂവിലാണ് താരം ഇത് പറഞ്ഞത്. തന്റെ ഫേയ്‌സ്ബുക്കിലൂടെ ഇത് പങ്കുവെക്കാനും താരം മറന്നില്ല. 

ഇതിന് മുന്‍പ് ടൊവിനോ തോമസിനുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം നില്‍ക്കുമ്പോള്‍ ഒരു ചേച്ചി ഓടി വന്ന് ഉണ്ണി മുകുന്ദന്‍ അല്ലേ എന്നാണ് ടൊവിനോയോട് ചോദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com