മോഹന്‍ലാല്‍ എന്ന നടൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. അഭിനയ മികവ് പോലെ തന്നെ കൗതുകമുള്ളതാണ് അദ്ദേഹത്തിന്റെ പേരും. അപൂർവമായ ഈ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍. അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിൽ ഇറക്കുന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പേരിന് പിന്നിലെ രഹസ്യം പറയുന്നത്. അഭിമുഖം 'മോഹനരാഗങ്ങള്‍' എന്ന പേരിലാണ് പുസ്തകമായി പുറത്തിറങ്ങിയത്. മാധ്യമ പ്രവര്‍ത്തകനായ എ ചന്ദ്രശേഖരനാണ് മോഹൻലാലുമായി അഭിമുഖം നടത്തുന്നത്.
അക്കാലത്ത് മോഹന്‍ലാല്‍ എന്നത് അത്യപൂര്‍വമായ പേരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. അമ്മൂമ്മയുടെ അച്ഛനിട്ട പേരാണിത്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യ സമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം.
സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ വിളിച്ചിട്ടുള്ളു. അടുപ്പമുള്ളവര്‍ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോള്‍, ആ വിളിയുടെ ഒരു ഈണം, താളം ഒക്കെയുണ്ടല്ലോ... ദാസേട്ടാ എന്നു യേശുദാസിനെ വിളിക്കുന്നതു പോലെ. എന്റെ പേര് വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോൾ ഒരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് തന്നെ സഹായിച്ചിട്ടുണ്ട് എന്നുതന്നെ വിശ്വസിക്കുന്നതായും മോഹൻലാൽ പറയുന്നു.
സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേര് മാറ്റണമെന്ന് ആരും പറഞ്ഞില്ല. വളരെ അപൂര്‍വമാള്‍ക്കാര്‍ മാത്രമേ മോഹന്‍ എന്നു വിളിച്ചിട്ടുള്ളു. ലാലേ ലാലേ എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്. നോര്‍ത്തിലൊക്കെയാണെങ്കിലും, മലയാളിയാണോ തമിഴനാണോ തെലുങ്കനാണോ ഉത്തരേന്ത്യനാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. ചേട്ടന്റെ പേര് പ്യാരിലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മികാന്ത്, പ്യാരിലാല്‍മാരില്ലേ ? അതില്‍ നിന്നാവാം ചേട്ടനാ പേരു കിട്ടിയത്.
ഇപ്പോഴും തന്നെ സംബന്ധിച്ച് ഇതൊരു വലിയ മിസ്റ്ററിയാണെന്ന് അദ്ദേഹം പറയുന്നു. ഒരു കുട്ടിക്ക് പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ ? പത്തനംതിട്ട ഓമല്ലൂരിനടുത്ത് ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനെ പേരിടുക. എന്തോ ഒരു പ്രത്യേകത ഇല്ലേ. പിന്നെ, പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. ഉള്ള പേര് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പേര് തന്നെ വളരെയധികം സഹായിച്ചതായും മോഹൻലാൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ