ആ വീഡിയോ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; വിശദീകരണവുമായി ആശ ശരത്

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്ന് നടി ആശ ശരത്
ആ വീഡിയോ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; വിശദീകരണവുമായി ആശ ശരത്

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഖേദപ്രകടനവുമായി നടി ആശ ശരത്. വീഡിയോയില്‍ പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്ന് നടി പറഞ്ഞു. 

ആ പ്രൊമോഷണല്‍ വിഡിയോ 'എവിടെ' സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോള്‍ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണതെന്നും ആശ ശരത് പറയുന്നു. 

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ആശ ശരത്തിനെതിരേ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ ഹൈക്കോടതികള്‍ നിലപാടുകള്‍ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്‌സഭയില്‍ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പോലീസ് വകുപ്പിനെ ഉള്‍പ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിനെ കാണാനില്ലെന്ന മുഖവുരയോടെയാണ് നടി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ലൈവിലെത്തിയത്. കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം,' എന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ സാരാംശം. യഥാര്‍ത്ഥ സംഭവമാണെന്ന ഞെട്ടലില്‍ വീഡിയോ കാണുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് സംഭവമെന്ന് മനസ്സിലാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com