'ഇത് അവൾ പ്രവചിച്ച അവാർഡ്, ഇന്നിട്ടിരിക്കുന്നത് ആ കുർത്തയും പൈജാമയും'; അവാർഡ് വേദിയിൽ ജയസൂര്യ (വിഡിയോ) 

ജയസൂര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ
'ഇത് അവൾ പ്രവചിച്ച അവാർഡ്, ഇന്നിട്ടിരിക്കുന്നത് ആ കുർത്തയും പൈജാമയും'; അവാർഡ് വേദിയിൽ ജയസൂര്യ (വിഡിയോ) 

സംസ്ഥാനസർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ജയസൂര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ. അവാർഡ് പ്രഖാപിക്കുന്നതിനും രണ്ട് മാസം മുൻപ് ഭാര്യ സരിത തനിക്ക് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെന്ന് ജയസൂര്യ പറയുന്നു. അന്ന് ഭാര്യ സമ്മാനിച്ച വസ്ത്രമണിഞ്ഞാണ് താനിന്ന് വേദിയിൽ നിൽക്കുന്നതെന്നും അവാർഡ് വാങ്ങിയ ശേഷമുള്ള പ്രസം​ഗത്തിൽ ജയസൂര്യ പങ്കുവച്ചു. 

"അവാർഡ് പ്രഖ്യാപനം വരുന്നതിനു രണ്ടു മൂന്നു മാസങ്ങൾക്കു മുൻപ് എന്റെ ഭാര്യ ഒരു കവറുമായിട്ട് വീട്ടിൽ വന്നു. ഞാൻ നോക്കിയപ്പോൾ പുതിയ ഡ്രസ്സാണ്. കൊള്ളാലോടി ഏതെങ്കിലും പരിപാടിക്ക് ഇടാമെന്ന് പറഞ്ഞ് ഞാനത് വാങ്ങിവച്ചു. അപ്പോൾ അവൾ പറഞ്ഞു,'അങ്ങനെ ഏതെങ്കിലും പരിപാടിക്ക് ഇടാനുള്ളതല്ല ഇത് നിങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമ്പോള്‍ ഇടാനുള്ളതാണെന്ന്'.ഞാൻ ചോദിച്ചു, അവാർഡോ.. എനിക്കോ? അവൾ ഉറപ്പിച്ചുപറഞ്ഞു ഇത്തവണ നിങ്ങൾക്ക് അവാർഡ് കിട്ടുമെന്ന്. അവളുടെ പ്രവചനം സത്യമായി. അന്ന് സമ്മാനിച്ച കുർത്തയും പൈജാമയും ആണ് ഞാനിന്ന് ഇട്ടിരിക്കുന്നത്",ജയസൂര്യ പറഞ്ഞു. 

മുൻപൊരിക്കൽ തനിക്ക് അവാർഡ് ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ലഭിക്കാതെവന്നപ്പോൾ ആ സമയങ്ങളിൽ ഒപ്പം നിന്നവരെക്കുറിച്ചും താരം വേദിയിൽ പറഞ്ഞു. മകൻ ആദി പറഞ്ഞ ഡയലോ​ഗ് വിവരിച്ചായിരുന്നു ആ അനുഭവം ജയസൂര്യ പങ്കുവച്ചു. "അതൊന്നും സാരമില്ലച്ഛാ.. ബെസ്റ്റ് ആക്ടർ അവാർഡൊക്കെ കിട്ടിയാ ഭയങ്കര ബോറാണ്. അവാർഡ് മേടിക്കാൻ അവസാനംവരെ കാത്തിരിക്കേണ്ടിവരും." എന്നാണ് അവൻ പറഞ്ഞത്.അതേടാ എന്നുപറഞ്ഞ് ഞാനും തലയാട്ടി. ഇത്തവണ അവാർഡുണ്ടെന്ന് കേട്ടപ്പോൾ 'ബെസ്റ്റ് ആക്ടർ കിട്ടിയല്ലോ..പൊളിച്ചല്ലോ അച്ഛാ...!’ എന്നായിരുന്നു അവന്റെ കമന്റ്, അപ്പോ ഞാൻ ചോദിച്ചു എടാ അവസാനം വരെ കാത്തിരിക്കണ്ടെ മടുപ്പല്ലേ എന്ന്, അവസാനം വരെ ഇരുന്നാലെന്താ.. ബെസ്റ്റ് ആക്ടറല്ലേ..’ എന്നാണ് അവൻ പറഞ്ഞത്. കഴിഞ്ഞവർഷം ഞാനച്ഛനെ സമാധാനിപ്പിക്കാൻ പറഞ്ഞതല്ലേ എന്നും. ഒന്നും അറിയാതെപോലും തന്നെ പിന്തുണച്ച മകനെയും അന്ന് ചേട്ടൻ പറഞ്ഞതുകേട്ട് തലകുലുക്കിയ മകളെയും ജയസൂര്യ വേദിയിൽ ഓർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com