മോഹന്‍ലാലിന്റെ ബറോസില്‍ സംഗീത സംവിധായകനായി പതിമൂന്നുകാരന്‍; എ ആര്‍ റഹ്മാന്റെ ശ്രദ്ധയാകര്‍ഷിച്ച കുട്ടിപ്രതിഭ 

കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചത്
മോഹന്‍ലാലിന്റെ ബറോസില്‍ സംഗീത സംവിധായകനായി പതിമൂന്നുകാരന്‍; എ ആര്‍ റഹ്മാന്റെ ശ്രദ്ധയാകര്‍ഷിച്ച കുട്ടിപ്രതിഭ 

തിരുവനന്തപുരം: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ആരാധകരെ അമ്പരിപ്പിച്ച് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ നിധിയെന്ന് പ്രമുഖ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച കുട്ടിപ്രതിഭ ലിഡിയന്‍ നാദസ്വരം ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ വരുന്നു എന്നതാണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്.ഈ സിനിമയുടെ കമ്പോസിംഗിനായി തമിഴ്‌നാട് സ്വദേശിയും പതിമൂന്നുകാരനുമായ ലിഡിയന്‍ കൊച്ചിയില്‍ എത്തിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഏഴുകോടി രൂപയായിരുന്നു സമ്മാനം. കൊറിയന്‍ ടീമിനെയാണ് ഫൈനലില്‍ ലിഡിയന്‍ പരാജയപ്പെടുത്തിയത്. അതുല്യ പ്രതിഭയെന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചത്.

തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയന്‍ രണ്ടാം വയസ്സില്‍ തന്നെ സംഗീത ഉപകരണങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുകയായിരുന്നു. ഒമ്പതാം വയസ്സില്‍ പിയാനോ പഠിക്കാന്‍ തുടങ്ങി. ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ ചേര്‍ന്ന് ചെറിയ പ്രായത്തില്‍ പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടി. ഇതൊടൊപ്പം തബലയും മൃദംഗവും സ്വായത്തമാക്കി. 

എ ആര്‍ റഹ്മാന്റെ ശ്രദ്ധ ആകര്‍ഷിച്ചതോടെ റഹ്മാന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ അംഗമായി. ഒരേ സമയം രണ്ട് പിയാനോയില്‍ വ്യത്യസ്തമായ നോട്ടുകള്‍ വായിച്ച് വിസ്മയിപ്പിക്കും. കണ്ണുകെട്ടി പിയാനോ വായിച്ച് കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കണമെന്നാണ് ലിഡിയന്റെ മോഹം. ഇതിനായിട്ടുളള ഒരു പരിപാടിയില്‍ അംഗമാകാന്‍ ഈ പ്രതിഭ ശ്രമിക്കുന്നു.

വരുന്ന ജനുവരിയില്‍ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഗോവയാണ് പ്രധാന ലൊക്കേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com