മദ്യലഹരിയില്‍ നടുറോഡില്‍ മുണ്ട് പറിച്ച് ഇടി; നടന്‍ സുധീറിനെതിരേ കേസ്; വീഡിയോ

ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്
മദ്യലഹരിയില്‍ നടുറോഡില്‍ മുണ്ട് പറിച്ച് ഇടി; നടന്‍ സുധീറിനെതിരേ കേസ്; വീഡിയോ

ആലപ്പുഴ; മദ്യപിച്ചെത്തി നടുറോഡില്‍ തല്ലുണ്ടാക്കിയ നടന്‍ സുധീറിനെതിരേ കേസെടുത്തു. ആലപ്പുഴ എസ്.എല്‍ പുരത്തുവെച്ചാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന നടനും കൂട്ടുകാരും രണ്ട് പേരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയുണ്ടാക്കിയ നടനേയും സംഘത്തേയും നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ആദ്യം ഇവരെ വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. 

ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ ആഢംബര കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചോദ്യം ചെയ്തതോടെയാണ് സംഘം ആക്രമം അഴിച്ചുവിട്ടത്. 

ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്ത്തി. ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സംഭവത്തില്‍ കഞ്ഞിക്കുഴി അറയ്ക്കല്‍ ഹരീഷ് , പഴയതോപ്പില്‍ അനൂപ് എന്നിവര്‍ക്ക് പരിക്കേറ്റു. 

അക്രമികളെ പൊലീസിന് കൈമാറിയെങ്കിലും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ഇവരെ വെറുതെ വിട്ടു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ അന്വേഷിച്ച് നടനും സംഘവും ആശുപത്രിയില്‍ എത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ ഇരുവരേയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com