''ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടില്‍ കൊണ്ട് പോയിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്?'': സായ് പല്ലവി

വെളുക്കാനുള്ള ക്രീമിന്റെ പരസ്യങ്ങള്‍ ഇവിടുത്തെ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ കാരണമെന്താണെന്ന് തനിക്ക് നേരത്തേ മനസിലായിട്ടുണ്ടെന്നും നടി പറയുന്നു.
''ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടില്‍ കൊണ്ട് പോയിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്?'': സായ് പല്ലവി

ടി സായ് പല്ലവി രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ നിന്ന് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. നടീനടന്‍മാരെല്ലാം പണത്തിന് വേണ്ടി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണ് ന്യൂ ജനറേഷന്‍ താരമായ സായ് പല്ലവി  ധാര്‍മികതയെ മാത്രം മാനിച്ചുകൊണ്ട് കോടികള്‍ വേണ്ടെന്ന് വെച്ചത്.

ബിഗ് ബജറ്റ് ചിത്രത്തിലാണെങ്കിലും തന്റെ മുഖത്ത് അല്‍പം പോലും മേക്കപ് ഇടാതെയാണ് സായ് സ്‌ക്രീനില്‍ എത്താറുള്ളത്. മുഖക്കുരു എല്ലാം അതുപോലെത്തന്നെ വെളിപ്പെടുത്തിയാണ് അഭിനയം. അത് തന്നെയാണ് താരത്തിന്റെ വ്യക്തി മുദ്രയും. 

അതേസമയം, പരസ്യത്തില്‍ നിന്നും പിന്‍മാറിയതിനെക്കുറിച്ച് താരം കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അതേക്കുറിച്ച് വെളിപ്പെടുത്തി സായ് രംഗത്തെത്തിയിരിക്കുകയാണ്. നിറത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ കണ്‍സെപ്റ്റ് തെറ്റാണെന്നാണ് സായ് പല്ലവിയുടെ നിലപാട്. വെളുക്കാനുള്ള ക്രീമിന്റെ പരസ്യങ്ങള്‍ ഇവിടുത്തെ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ കാരണമെന്താണെന്ന് തനിക്ക് നേരത്തേ മനസിലായിട്ടുണ്ടെന്നും നടി പറയുന്നു.

'അത്തരം പരസ്യങ്ങളില്‍ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാന്‍ വീട്ടില്‍ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് തെറ്റാണെന്ന് ഞാന്‍ പറയും. ഇത് ഇന്ത്യന്‍ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്തുപോയി അവരെന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാന്‍ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും,'- സായ് പല്ലവി പറയുന്നു.

തന്നേക്കാളും നിറം കുറവുള്ള അനിയത്തി നിറം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോള്‍ പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന് താന്‍ പറഞ്ഞു പറ്റിച്ചതും പിന്നീട് അതില്‍ കുറ്റബോധം തോന്നിയതുമായ അനുഭവവും സായ് പങ്കുവച്ചു. 

'അത്തരം പരസ്യങ്ങള്‍ എങ്ങനെയാണ് ചെറുപ്പക്കാരെ സ്വാധീനിക്കുന്നത് എന്ന കാര്യം എനിക്ക് വളരെ ചെറുപ്പത്തിലേ മനസിലായിരുന്നു. ഒരിക്കല്‍ പൂജ നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ പറഞ്ഞു. അവളത് അനുസരിക്കുകയും ചെയ്തു. അവള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചുവയസ്സിന് ഇളയ ഒരു പെണ്‍കുട്ടിയില്‍ എന്റെ വാക്കുകള്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു,'- സായ് പല്ലവി വ്യക്തമാക്കി. 

സിനിമയില്‍ വരുന്ന സമയത്ത് തനിക്ക് അരക്ഷിതബോധം ഉണ്ടായിരുന്നെന്നും സായ് പല്ലവി തുറന്നു പറഞ്ഞു. മുഖക്കുരു, ആണുങ്ങളെ പോലെയിരിക്കുന്ന ശബ്ദം തുടങ്ങിയ ഘടകങ്ങളൊക്കെ തന്റെ അരക്ഷിതബോധം കൂട്ടി. പ്രേമം സിനിമ സ്വീകരിക്കപ്പെട്ടതോടെയാണ് ആ അരക്ഷിതാവസ്ഥ തന്നില്‍ നിന്നും മാറിയതെന്നും ഇപ്പോള്‍ സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com