കുടുംബത്തെ അവഹേളിച്ചതിന് മാപ്പ്; ഷെയ്‌നും നിര്‍മാതാവും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ന്നു; ഷൂട്ടിങ് അടുത്ത മാസം തുടങ്ങും

നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു
കുടുംബത്തെ അവഹേളിച്ചതിന് മാപ്പ്; ഷെയ്‌നും നിര്‍മാതാവും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ന്നു; ഷൂട്ടിങ് അടുത്ത മാസം തുടങ്ങും

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കരാര്‍ പ്രകാരം ഷെയ്‌നിന് നല്‍കാനുള്ള 16 ലക്ഷം രൂപ ജോബി ഉടന്‍ നല്‍കും. ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. ഇരുവരും തമ്മിലുളള തര്‍ക്കം തീര്‍ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച നടന്നത്. 

താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തുവന്നതോടെ ഇരുവരും തമ്മിലുളള തര്‍ക്കം സിനിമലോകത്ത് സജീവ ചര്‍ച്ചയായി.

ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.

അതേസമയം, ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോള്‍ താനതു പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം സിനിമ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും വിഷയത്തില്‍ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com