ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല സിനിമയിലെ ജോജുവിന്റെ യാത്ര. വർഷങ്ങളോളമാണ് താരം ജൂനിയർ ആർട്ടിസ്റ്റായി ഒതുങ്ങിയത്. പിന്നീട് സഹതാരമായും വില്ലനായും ശ്രദ്ധനേടിയ താരം ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നായകനായിട്ടാണ്. ആദ്യ കാലത്ത് സിനിമയിൽ അവസരം കിട്ടാനുള്ള ജോജുവിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ ജിയോ ബേബി. മാളയിൽ നിന്ന് എറണാകുളത്തേക്ക് എത്താൻ ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്ന് ഒരിക്കൽ ജോജു വന്നിട്ടുണ്ടെന്നാണ് ജിയോ പറയുന്നത്. ജോജു സിനിമയിൽ എത്തിയിട്ട് ഒരു 25 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് ജിയോ കുറിപ്പ് പങ്കുവെച്ചത്.
'25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്. ‘ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ജോജു ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’–ജിയോ കുറിച്ചു.
കുഞ്ഞു ദൈവം എന്ന ജിയോയുടെ ആദ്യ ചിത്രത്തിൽ ജോജുവും അഭിനയിച്ചിരുന്നു. ടൊവിനോ തോമസ് നായകനായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആണ് ജിയോ ബേബിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ