നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ താരമായി നിറഞ്ഞു നിൽക്കുകയാണ് നടി രാധിക ശരത് കുമാർ. 16 വയസിൽ തുടങ്ങിയ യാത്ര 42 വർഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. നായികയായും ചേച്ചിയായും അമ്മയായുമെല്ലാം രാധികയെ നമ്മൾ കണ്ടു. ഇപ്പോൾ രാധികയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭാരതിരാജ. 1978 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കിഴക്കേ പോഗും റെയ്ൽ' എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിലെത്തുന്നത്. രാധികയുടെ വളർച്ചയെ പ്രശംസിച്ചുകൊണ്ടായിരുന്നു കുറിപ്പ്.
"എന്റെ പ്രിയപ്പെട്ട തമിഴരേ...പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറ് വയസുകാരിയെ കിഴക്ക് പോകും റെയ്ലിൽ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി..42 വർഷമായിരിക്കുന്നു, ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല". രാധികയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം ഭാരതിരാജ കുറിച്ചു. അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് രാധികയും എത്തി.
"ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കൾ കാരണമാണ്. അങ്ങയുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധാവിത്വമുള്ള മേഖലയിൽ, സ്ത്രീയുടെ നേട്ടങ്ങൾ ആഘോഷിക്കാത്ത സമകാലികരുടെ ഇടയിൽ അങ്ങയുടെ വാക്കുകൾ സാധാരണയിലും മീതെയാണ്..എന്നത്തേയും പോലെ..." രാധിക കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ