കൊച്ചി; വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി. ഇന്നലെ താരത്തിനെതിരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പണം അടയ്‌ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ പണം അടയ്ക്കാനും കോടതിയില്‍ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
എളമക്കര സ്വദേശി സാദിഖാണ് പരാതിക്കാരന്‍. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ