കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം എത്രയും വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനയിലാണ് ആരാധകർ. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം ചെന്നൈ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് ബാധിച്ചത് ഒരു തെലുങ്ക് ടിവി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണെന്ന് വാർത്തകൾ പ്രചരിച്ചത്. ഈ ടി വി ഷോയിൽ പങ്കെടുത്ത ഗായിക മാളവിക കോവിഡ് സ്ഥിരീകരിച്ചിട്ടും പരിപാടിക്ക് എത്തിയതാണ് വൈറസ് ബാധയുണ്ടാകാൻ കാരണമെന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ വ്യാജ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാളവിക.
കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി വീട്ടിൽ തന്നെ തുടരുന്ന താൻ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ആ ടിവി ഷോ എന്ന് മാളവിക വ്യക്തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഭർത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രായമായ അച്ഛനും അമ്മയും പ്രഭാതനടത്തതിന് പോലും വീടിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്നും മാളവിക പറഞ്ഞു. രണ്ടുവയസ്സുള്ള തന്റെ മകൾ വീട്ടിൽ ഉള്ളതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് കോവിഡ് കാലം ചിലവഴിച്ചതെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മാളവിക പറഞ്ഞു.
"എസ് പി ബിക്കും പരിപാടിയിൽ പങ്കെടുത്ത മറ്റു ചിലർക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന് അറിഞ്ഞതിന് ശേഷമാണ് ഞാൻ പരിശോധന നടത്തിയത്. മുൻകരുതലെന്നോണം വീട്ടിൽ എല്ലാവരുടെയും പരിശോധന നടത്തി. എനിക്കും അച്ഛൻ, അമ്മ, മകൾ എന്നിവർക്കും നിർഭാഗ്യവശാൻ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിച്ചു. ഭർത്താവിന്റെയും ഡ്രൈവറുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. വളരെ ദുഷ്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്", മാളവിക കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ