ആ എട്ട് മിനിറ്റിനുള്ളിൽ അനിലിനെ മരണം കവർന്നു; മടങ്ങുന്നത് എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷം പൂർത്തിയാക്കാതെ

ആ എട്ട് മിനിറ്റിനുള്ളിൽ അനിലിനെ മരണം കവർന്നു; മടങ്ങുന്നത് എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷം പൂർത്തിയാക്കാതെ
അനിൽ നെടുമങ്ങാട്/ ഫെയ്സ്ബുക്ക്
അനിൽ നെടുമങ്ങാട്/ ഫെയ്സ്ബുക്ക്

തൊടുപുഴ: അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അനിൽ അപകടത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും അനിലിനെ മരണം കവർന്നിരുന്നു. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമ ‘പീസി’ൻറെ  ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു.

ഭാഗ്യ ലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴയിൽ സിനിമാ താരത്തിന്റെ ദാരുണ മരണം നാടിനും വലിയ ഞെട്ടലായി. സെറ്റിൽ പൂർണ സന്തോഷവാനായി നിറഞ്ഞുനിന്ന അനിൽ ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറ പ്രവർത്തകർ.  

അനിലേട്ടന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോകും. 20 ദിവസത്തിലേറെയായി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്. ഇടയ്ക്ക് രണ്ട് ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം അദ്ദേഹത്തിന് ഷൂട്ട് ഇല്ലായിരുന്നു. മുറിയിലായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സിനിമയുടെ സഹസംവിധായകൻ വിനയൻ പറയുന്നു.

സിനിമയിൽ നിന്നുള്ള സുഹൃത്തുക്കൾ ആയിരുന്നില്ല ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച അനിലേട്ടനു ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അനിലേട്ടന് നാലു ദിവസം കൂടിയേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മുഴുനീള കഥാപാത്രമായിരുന്നു. എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷമായിരുന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com