150 കോടിയില്‍ ത്രി ഡി ബൈബിള്‍ ചിത്രം, 'യേഷ്വാ'യുമായി മലയാളി സംവിധായകന്‍

പുതിയ നിയമത്തിലെ യേശുവിന്റെ അവസാനത്തെ ഏഴുദിവസത്തെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം
150 കോടിയില്‍ ത്രി ഡി ബൈബിള്‍ ചിത്രം, 'യേഷ്വാ'യുമായി മലയാളി സംവിധായകന്‍

ബിഗ് ബജറ്റില്‍ ത്രി ഡി ബൈബിള്‍ ചിത്രം ഒരുക്കാന്‍ മലയാളി സംവിധായകന്‍. തിരുവനന്തപുരം സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയാണ് ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ലോകത്തെ ഏറ്റവും ബൃഹത്തായ സിനിമയുമായി എത്തുന്നത്. 'യേഷ്വാ' എന്ന് പേരിട്ട ചിത്രം 150 കോടി മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്. 

പുതിയ നിയമത്തിലെ യേശുവിന്റെ അവസാനത്തെ ഏഴുദിവസത്തെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം. ക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും അക്കാലത്ത് യഹൂദന്‍മാരില്‍നിന്നും റോമന്‍ ഭരണാധികാരികളില്‍നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ കഥകൂടി പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. 

ലോകസിനിമയില്‍ത്തന്നെ ഈ വിഷയം ഉള്‍പ്പെടുത്തിയുള്ള ആദ്യ ബൈബിള്‍ ചിത്രമാണിതെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നു. കഥയും തിരക്കഥയും പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തില്‍ ഹോളിവുഡിലെയും മറ്റുപ്രമുഖ ഭാഷകളിലെയും അറിയപ്പെടുന്ന താരങ്ങളാണ് അഭിനേതാക്കളാകുന്നത്. ഹോളിവുഡ് സാങ്കേതികപ്രവര്‍ത്തകര്‍ക്കൊപ്പം ഇറ്റലിയിലെ വിഖ്യാതമായ 'സിനെസിറ്റ' ഫിലിം സ്റ്റുഡിയോയും സംരംഭത്തില്‍ പങ്കാളിയാകും.

അവഞ്ചേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 'ഹെര്‍മസു'മായി ചിത്രത്തിന്റെ നിര്‍മാണത്തിനുള്ള ധാരണാപത്രം തയ്യാറാക്കിക്കഴിഞ്ഞു. ഇറ്റലിയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും കലാസംവിധാനവും ഉള്‍പ്പെടെയുള്ള സാങ്കേതികവിഭാഗം ഹോളിവുഡിലെ പ്രമുഖരായിരിക്കും കൈകാര്യംചെയ്യുക. ഈ വര്‍ഷം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2021ല്‍ തിയേറ്ററുകളിലെത്തും. സിഗ്‌നിസ വേള്‍ഡ് വൈഡ് കാത്തലിക് അസോസിയേഷന്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെയാണ് നിര്‍മാണം. 

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെയാണ് അല്‍ബര്‍ട്ട് ആന്റണി ശ്രദ്ധേയനാകുന്നത്. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച നടിയുടേതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. വാടാമല്ലിയാണ് രണ്ടാമത്തെ ചിത്രം. പത്ത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'ക്രോസ് റോഡ്' എന്ന സംരംഭത്തിലെ 'മുദ്ര' എന്ന സിനിമയും സംവിധാനംചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com