'അമ്മയുടെ കോഫിക്കൊപ്പം അച്ഛന്റെ പാട്ടു കേള്‍ക്കുന്നു'; വിഡിയോ പങ്കുവെച്ച് സിത്താര, ഏറ്റെടുത്ത് ആരാധകര്‍

മനോഹരമായ കുറിപ്പിനൊപ്പമുള്ള സിത്താരയുടെ വിഡിയോ ആരാധക ശ്രദ്ധ നേടുകയാണ്
'അമ്മയുടെ കോഫിക്കൊപ്പം അച്ഛന്റെ പാട്ടു കേള്‍ക്കുന്നു'; വിഡിയോ പങ്കുവെച്ച് സിത്താര, ഏറ്റെടുത്ത് ആരാധകര്‍

വര്‍ഷം നിരവധി മികച്ച പാട്ടുകള്‍ സംഗീത ആസ്വാദകര്‍ക്ക് സമ്മാനിച്ച നടിയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെക്കുന്ന സിത്താരയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിത്താര. അച്ഛന്‍ കൃഷ്ണകുമാര്‍ പാടുന്നതും അതുകേട്ട് നില്‍ക്കുന്ന അമ്മയുമാണ് വിഡിയോയിലുള്ളത്. 

നട്ടപ്പാതിരയ്ക്കാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇത്തരം നിമിഷങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പതിവാണ് എന്നാണ് സിതാര കുറിക്കുന്നത്. മനോഹരമായ കുറിപ്പിനൊപ്പമുള്ള സിത്താരയുടെ വിഡിയോ ആരാധക ശ്രദ്ധ നേടുകയാണ്. 'സമയം വെളിപ്പിന് 1.30. ഒരു സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതേയുള്ളൂ. എന്റെ ചെറുപ്പകാലം മുതല്‍ ഈ മണിക്കൂറുകളാണ് എന്റെ കുടുംബത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സമയം. രാത്രി വൈകിയുള്ള ഡാന്‍സ് ക്ലാസും സംഗീത ക്ലാസും യൂത്ത് ഫെസ്റ്റിവലും കഴിഞ്ഞ് ഞങ്ങള്‍ മൂന്ന് പേരും ക്ഷീണിച്ച് തിരികെ എത്തുന്ന സമയം. അച്ഛന്‍കുട്ടനും അമ്മക്കുട്ടനും കുഞ്ഞാവയും. പക്ഷേ അതിന് ശേഷമാണ് ഞങ്ങള്‍ ഇരുന്ന് സംസാരിക്കുന്നത് പാട്ടുപാടുന്നത്, ഭക്ഷണം കഴിക്കുന്നത്. ഈതാണ് ഞാന്‍ പാട്ടുപാടാനുള്ള കാരണം. അമ്മയുടെ മികച്ച കോഫിക്കൊപ്പം അച്ഛന്റെ പാട്ടു കേള്‍ക്കുന്നു.' സിത്താര കുറിച്ചു.

കൂട്ടുകുടുംബം എന്ന സിനിമയില്‍ വയലാര്‍ എഴുതി ജി.ദേവരാജന്‍ ഈണം പകര്‍ന്നു യേശുദാസ് ആലപിച്ച 'ഇന്ദ്രനീല യവനിക ഞൊറൊഞ്ഞു എന്ന ഗാനമാണ് അച്ഛന്‍ പാടുന്നത്. ഇതിനൊപ്പം സിത്താരയും മൂളുന്നുണ്ട്. കൈയില്‍ ചായപാത്രവുമായി അമ്മയും നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. 

വിഡിയോയ്ക്ക് മികച്ച പിതികരണമാണ് ലഭിക്കുന്നത്. സംഗീതരംഗത്തുള്ളവര്‍ ഉള്‍പ്പടെ നിരവധി പേരാണ് അച്ഛന്റെ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മകളുടെ കഴിവ് പാരമ്പര്യമായി കിട്ടിയതു തന്നെ, എന്നായിരുന്നു അവരുടെ കമന്റ്. കുത്തിയത് മത്തന്‍ തന്നെ കുമ്പളമല്ല എന്നാണ് ഒരു ആരാധകന്റെ രസികന്‍ കമന്റ്. ഇതിന് മുന്‍പ് മകള്‍ക്കൊപ്പം പാട്ടുപാടുന്ന ഗാനവും സിത്താര പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com